ന്യൂഡൽഹി: കടുത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് കെപിസിസിയുടെ നേതൃത്വം ഏറ്റെടുക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അർഹതയ്ക്ക് അംഗീകാരം നൽകി കൂട്ടായ്മയിലൂടെയും സമവായത്തിലൂടെയും പാർട്ടിയെ നയിക്കും. ബിജെപിക്കും ഇടതുപക്ഷത്തിനും ബദലായി കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് എഐസിസി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തിലെ ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയാണ് തനിക്ക് തുണയായതെന്നും നിയുക്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഒന്നിനും മോഹിക്കാത്ത നിസ്വാർത്ഥരായ പ്രവർത്തകരാണ് പാർട്ടിയുടെ അടിത്തറ. നിലവിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ താഴെ തട്ടിൽ നിന്നുള്ള പുനരുദ്ധാരണം ആവശ്യമാണ്. ഉൾപാർട്ടി ജനാധിപത്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചുമതലക്കാരിലെ ജനപ്രതിനിധികൾ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനായി മാർഗരേഖ രൂപീകരിക്കും. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.