പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിട്ടിട്ടും തനിക്ക് ലഭിച്ച പോസിറ്റീവ് എനർജി കുറഞ്ഞിട്ടില്ലെന്ന് നടൻ മോഹൻലാൽ. മോദിയുമായുള്ള കൂടിക്കാഴ്ച്ച അവിസ്മരണീയമായിരുന്നുവെന്നും മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.
താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ശ്രോതാവാണ് അദ്ദേഹം.കേരളത്തിന്റെ ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണ അമ്പരിപ്പിച്ചു. ഒരു വ്യക്തിയുടെ ചെറിയ സ്വപ്നത്തിന് ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നൽകിയ വലിയ പിന്തുണ.
ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ താൻ നൽകിയത് ഗുരുവായൂരിലെ മരപ്രഭുവിന്റെ ശില്പമായിരുന്നു. ആ ശില്പത്തെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. മോഹൻലാൽജീ എന്ന് വിളിച്ച് അദ്ദേഹം തോളിൽ തട്ടിയ സന്ദർഭവും മറക്കാനാകില്ല.
ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച്,കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡാമുകളെ കുറിച്ച്,ജനങ്ങളെ കുറിച്ച്,രാജ്യത്തെ കുറിച്ച് ഒക്കെ അല്ലാതെ അദ്ദേഹം ഒരിക്കൽ പോലും തന്നോട് രാഷ്ട്രീയം സംസാരിച്ചില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിനതീതമായി കേരളത്തിന് എല്ലാ സഹായങ്ങളും നൽകാൻ താൻ തയ്യാറാണെന്നും പറഞ്ഞു.ടെറിറ്റോറിയൽ ആർമിയെ കുറിച്ച്,സംസ്കൃത നാടകങ്ങളെ കുറിച്ച്,യോഗയെ കുറിച്ച് ഒക്കെ അദ്ദേഹം വാചാലനായി.
കുടിക്കാഴ്ച്ച അവസാനിപ്പിച്ചിറങ്ങിയ വേളയിൽ അദ്ദേഹം പറഞ്ഞു,എപ്പൊൾ വേണമെങ്കിലും ഇവിടെ വന്ന് കാണാമെന്ന് അത് വെറും ഔപചാരികതയായിരുന്നില്ല,അതിൽ ആത്മാർത്ഥത ഉണ്ടെന്ന് അനുഭവിച്ചറിയുകയായിരുന്നു. ചില വ്യക്തിത്വങ്ങൾക്ക് സമീപം നിൽക്കുമ്പോഴാണ് നമുക്ക് പോസിറ്റീവ് എനർജി അനുഭവപ്പെടുക.പ്രധാനമന്ത്രിയ്ക്കടുത്ത് നിന്നപ്പോൾ അത് അനുഭവപ്പെട്ടു,കാരണം ഊർജ്ജം എന്നും മനുഷ്യന്റെ ആത്മാർത്ഥതയിൽ നിന്നുണ്ടാകുന്നതാണ്, മോഹൻലാൽ കുറിച്ചു.