ശ്രീനഗർ ; പൊലീസുകാരനായ മകനെ തിരികെ തന്നാൽ മാത്രം മതി,ജോലി രാജിവയ്പ്പിക്കാമെന്ന് കേണപേക്ഷിച്ച മാതാവിന് ഭീകരർ തിരികെ നൽകിയത് മകന്റെ ചേതനയറ്റ മൃതദേഹം.
കശ്മീരിലെ ഷോപിയാനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരിൽ ഒരാളുടെ അമ്മയാണ് തൊഴുകൈകളോടെ മകന്റെ ജീവനുവേണ്ടി യാചിച്ചത്.
ഫിര്‍ദസ് അഹ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹ്മദ് ധോബി, ഫയാസ് അഹമ്മദ് ഭാട്ട് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ മൂന്ന് പേര് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരാള്‍ കോണ്‍സ്റ്റബിളുമാണ്. പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.
നിസാര്‍ അഹ്മദ് ധോബിയുടെ എഴുപതുകാരിയായ മാതാവാണ് മകനെ മോചിപ്പിക്കണമെന്നും,ജോലി രാജിവയ്ക്കുമെന്നും ഭീകരർക്ക് ഉറപ്പ് നൽകിയത്.വെള്ളിയാഴ്ച്ചത്തെ പ്രാർത്ഥനകൾക്ക് ശേഷം നിസാർ രാജിവയ്ക്കുമെന്നാണ് മാതാവ് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ ജോലി രാജി വക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്നായിരുന്നു ഭീകരരുടെ ഭീഷണി. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഉറപ്പ് നൽകാൻ മാതാവ് തയ്യാറായത്.എന്നാൽ ഇതും നിഷ്കരുണം തള്ളിയാണ് നിസാറിനെ ഭീകരർ കൊലപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയ അന്നു തന്നെ നിസാർ രാജിവയ്ക്കുമെന്ന് കുടുംബാംഗങ്ങൾ പരസ്യമായി അറിയിച്ചിരുന്നു. നിസാറിനെ മോചിപ്പിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഭീകരർ കൊലപ്പെടുത്തിയതെന്നും മാതാവ് പറഞ്ഞു.
1.2 ലക്ഷം അംഗബലമുള്ള ജമ്മു കശ്മീർ പൊലീസ് സേനയിലെ 30,000 എസ്പിഒ ഓഫിസർമാരോടാണ് ഹിസ്ബുൽ ഭീകരർ രാജി ആവശ്യപ്പെടുന്നത്.