ഇസ്ലാമാബാദ് ; തങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നും,പക്ഷെ ജനങ്ങളുടെയും അയൽരാജ്യങ്ങളുടെയും താല്പര്യം കണക്കിലെടുത്ത് സമാധാനം തെരഞ്ഞെടുക്കുകയാണെന്നും പാകിസ്ഥാൻ.
ഇന്ത്യൻ പൊലീസുകാരെയും,ബി എസ് എഫ് ജവാനെയും കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കരസേന മേധാവി ബിപിൻ റാവത്ത് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇതിനു മറുപടിയായാണ് പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഞങ്ങൾ യുദ്ധത്തിന് തയ്യാറാണ്,പക്ഷെ സമാധാനത്തിന്റെ വില നന്നായി അറിയാം.ഭീകരവാദത്തിനെതിരെ പോരാടുന്ന ചരിത്രമാണ് പാക് സൈന്യത്തിന്റേത്.യുദ്ധത്തിന് തയ്യാറല്ലത്തപ്പോഴാണ് അതിനായി ഞങ്ങളെ നിർബന്ധിക്കുന്നത്, ഞങ്ങൾ ഒരു ആണവ രാജ്യമാണ്, യുദ്ധത്തിനു തയ്യാറുമാണ്‘ ആസിഫ് ഗഫൂർ പറഞ്ഞു.
പാകിസ്ഥാൻ സേന ഉത്തരവാദിത്തമുളള സൈന്യമാണെന്നും,ഒരു സൈനികനെ അപമാനിക്കുന്ന പ്രവർത്തി തങ്ങൾ ചെയ്യില്ലെന്നും ഗഫൂർ പറഞ്ഞു.
എന്നാൽ ഇന്ത്യൻ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഭീകരർക്ക് നിർദേശം നൽകിയത് പാക് ഐ എസ് ഐ യെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഐ എസ് ഐ ഏജന്റുമാർ കശ്മീരിലെ ഭീകരർക്ക് അയച്ചു കൊടുത്ത മൊബൈൽ സന്ദേശങ്ങളാണ് ഇന്ത്യ ചോർത്തിയത്.മാത്രമല്ല ഇന്ത്യൻ ബി എസ് എഫ് ജവാനെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. .ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും പിന്മാറിയത്.