പാറക്കടവ് : പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്ക് ദാനം നൽകാനൊരുങ്ങുന്നു.മനയും അതിനോട് ചേർന്നുള്ള 61 സെന്റ് സ്ഥലവുമാണ് സേവാഭാരതിയ്ക്ക് നൽകുന്നത്.മനയിലെ പരേതനായ ജയന്തന് നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ ലീല അന്തർജനം സേവാഭാരതി അങ്കമാലി ഘടകം ഭാരവാഹികളെ അറിയിച്ചു. 78 വയസ്സുള്ള ലീല അന്തര്‍ജനവും ,30 വയസ്സായ ഭിന്നശേഷിക്കാരനായ ഏക മകന് വിനോദും മാത്രമാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. മരണംവരെ ലീല അന്തര്‍ജനത്തേയും മകനെയും സേവാഭാരതി സംരക്ഷിക്കണം എന്ന ഉടമ്പടിയോടെയാണ് ദാനം.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ മേല്‍ശാന്തിയായിരുന്ന ജയന്തന് നമ്പൂതിരി ഒന്നര വര്‍ഷം മുമ്പ് മരിച്ചതോടെ അന്തര്‍ജനവും മകനും ഒറ്റപ്പെട്ടു . ലീല അന്തർജനത്തിന്റെ ബന്ധുക്കൾ വളരെ അകലെയാണ് താമസിക്കുന്നത്. ഇവരുമായി ആലോചിച്ച ശേഷമാണ് സ്വത്തുക്കള്‍ സേവാഭാരതിക്ക് കൈമാറുന്നത്.
അന്തര്‍ജനത്തിന്റേയും മകന്റേയും സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം മന പറമ്പില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രം സ്ഥാപിക്കണം എന്നതും ഉടമ്പടിയിലുണ്ട്.
ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30-ന് രാവിലെ 9.30-ന് മനയില്‍ ഭൂമി സമര്‍പ്പണ ചടങ്ങ് നടക്കും. ലീല അന്തര്‍ജനം മനയുടെ രേഖകള്‍ സേവാഭാരതി ദേശീയ വൈസ് പ്രസിഡന്റ് പി.ഇ.ബി. മേനോന് കൈമാറും.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ സമാഹരണവും ചടങ്ങില്‍ നടക്കും