തിരുവല്ല: സിപിഎം ഭരിക്കുന്ന തിരുവല്ല ഇരവിപേരൂർ പഞ്ചായത്തിൽ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിൽ തിരിമറി നടന്നെന്ന് ആരോപണം. വൈസ് പ്രസിഡന്റ് സാധനങ്ങൾ കടത്തുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. സിപിഎം നേതാവ് കൂടിയായ എൻ രാജീവിനെതിരെ പ്രസിഡന്റ് ഗീത അനിൽകുമാർ അധികൃതർക്കും സിപിഎം നേതൃത്വത്തിനും പരാതി നൽകി.
ഇരവിപേരൂർ പഞ്ചായത്തിൽ ദുരിതാശ്വാസ സാധനങ്ങളുടെ വിതരണത്തിൽ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുമ്പോഴാണ് പഞ്ചായത് ഭരണസമതി തന്നെ പരസ്പര ആരോപണങളുമായി രംഗത്ത് വന്നിരിക്കുന്നത്. തിരുവല്ല താലൂക്കിലെ ഇരവിപേരൂരില്‍ 3800 ല്‍ പരം പ്രളയ ബാധിത കുടുംബങ്ങളുണ്ട്. ഇവിടെ എത്തിച്ച 20 ലോഡ് സാമഗ്രികള്‍ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് വൈസ് പ്രസിഡന്റ് എന്‍ രാജീവ് കൈക്കലാക്കി ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തെന്നും ഇതിനെ എതിര്‍ത്തതിന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും സിപിഎം ഏരിയ കമ്മിറ്റിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ നൽകിയ പരാതിയിൽ പറയുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ വൈസ് പ്രസിഡന്റ് രാത്രികാലങ്ങളില്‍ അവിടെ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ കടത്തുന്നുവെന്നും കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം മാതൃക പഞ്ചായത്തായ ഇരവിപേരൂരിന് സന്നദ്ധ സംഘടനകളില്‍ നിന്ന് ലഭിച്ചതും തന്റെ വ്യക്തി ബന്ധങ്ങള്‍കൊണ്ട് സമാഹരിച്ചതുമായ സാമഗ്രികളാണ് തന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്നാണ് വൈസ് പ്രസിഡന്റിന്റെ വാദം.
സിപിഎം പ്രദേശിക നേതാക്കളായ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മോഷണം അടക്കമുള്ള പരസ്പര ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ സിപിഎം പ്രാദേശിക നേതൃത്വം വെട്ടിലായി. ഇക്കാര്യത്തില്‍ സി പി എം പ്രതികരിച്ചിട്ടില്ല.