ന്യൂഡൽഹി: കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 10% ശതമാനം വർദ്ധനവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് സാധ്യമായതെല്ലാം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
പ്രളയാനന്ത സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും, കൃഷി- പാർപ്പിടം -റോഡ് തുടങ്ങിയവയ്ക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 10% വർധനവിന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസ സഹായമായി 4796 കോടി രൂപ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ലോകബാങ്കും എഡിബിയും തയ്യാറാക്കിയ പുനർനിർമ്മാണ റിപ്പോർട്ടിൽ 25,000 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി വിലയിരുത്തിയിട്ടുള്ളത്. കേന്ദ്ര ഏജൻസികളുടെ ഈ കണക്കും പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കേന്ദ്ര സംഘത്തിന്റെ പ്രതിനിധികളും ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ഏജൻസികളുടെ സഹായങ്ങൾ ഏറെ ഗുണം ചെയ്തതായും കേന്ദ്രസമീപനം തൃപ്തികരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ മലയാളികളുടെ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്നും തടസങ്ങളില്ല. കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാൻ മന്ത്രിമാർ വിദേശ സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സർവ്വീസുകൾക്കായി കണ്ണൂർ വിമാനത്താവളത്തെ സജ്ജമാക്കാൻ കേന്ദ്രത്തിന്റെ സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി ഉറപ്പു നൽകി.