ന്യൂഡൽഹി : ആധാർ നടപ്പാക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതും ലക്ഷ്യമിടുന്നതും തികച്ചും ന്യായമാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പാൻ കാർഡിനും നികുതി റിട്ടേണിനും ആധാർ നിർബന്ധമാക്കിയ കോടതി മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ നിർബന്ധമല്ലെന്നും വ്യക്തമാക്കി.
അതേസമയം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു. വളരെ കുറച്ചു വിവരങ്ങളേ ആധാർ വഴി ശേഖരിക്കുന്നുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്നും കോടതിയുടെ ഭൂരിപക്ഷ വിധി നിരീക്ഷിക്കുന്നു.
നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ആധാർ വ്യക്തിത്വം നൽകുന്നുണ്ട്. സർക്കാർ പദ്ധതി വഴിയുള്ള നേട്ടങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ആധാർ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ലെന്നത് സവിശേഷതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.