ന്യൂഡൽഹി: ആധാർ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം ചരിത്രത്തിലെ ദൈർഘ്യമേറിയ രണ്ടാമത്തെ വാദത്തിനാണ് വഴിവച്ചത്. 38 ദിവസം നീണ്ടു നിന്ന വാദം കേൾക്കലിൽ 27 ഹർജികൾ പരിഗണിച്ചു. കേസിന്റെ നാൾ വഴികളിലേക്ക്.
2009 ജനുവരി 28 ന് ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറിന് ആസൂത്രണ കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചു. ജൂലൈയിൽ നന്ദൻ നിലേകനി പദ്ധതിയുടെ ചെയർമായി ചുമതലയേറ്റു. 2010 സെപ്റ്റംബർ മാസത്തിൽ മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തിൽ ആദ്യ ആധാർ വിതരണം നടന്നു. 2011 നവംബർ ആയപ്പോഴേക്കും 100 മില്യൺ ആധാർ കാർഡുകൾ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ആധാറിനെതിരായ ആദ്യ ഹർജി 2012 ൽ സുപ്രീം കോടതിക്ക് മുമ്പാകെ എത്തുന്നു. 2013 സെപ്റ്റംബർ 23 ന് രണ്ടംഗ ബഞ്ച് ആധാർ കേസിൽ വിശദമായി വാദം കേൾക്കുമെന്ന് അറിയിച്ചു. തുടർന്ന് നവംബർ 26 ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേസിൽ പ്രതികരണമറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആധാർ പദ്ധതിക്ക് പ്രാധാന്യം നൽകുകയും പൊതു ബജറ്റിൽ 2039 കോടി രൂപ അനുവദിക്കുകയും ചെയ്തു.
സാമ്പത്തിക സേവനങ്ങൾക്കും സബ്സിഡി ആനുകൂല്യങ്ങൾക്കും ഏറെ പ്രയോജന പ്രദമാകുന്ന അധാർ 2016 മാർച്ച് 3 ന് ലോക്സഭയിൽ അവതരിപ്പിക്കുകയും മണി ബില്ലായി പാസാക്കുകയും ചെയ്തു. ആധാർ പദ്ധതി അവതരിപ്പിച്ച കോൺഗ്രസ് പിന്നീട് ഇതിൽ നിന്നും മലക്കം മറിയുന്നതാണ് കണ്ടത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് ആധാർ ബില്ല് പാസാക്കിയത് എന്നാരോപിച്ച് മേയ് 10 ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീം കോടതിയെ സമീപിച്ചു.
അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ കേന്ദ്ര സർക്കാർ വാദങ്ങളിൽ ചിലത് ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയതോടെ 2018 ജനുവരി 17 ന് ആധാർ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേൾക്കുമെന്ന് അറിയിച്ചു. തുടർന്ന് 38 ദിവസം നീണ്ടു നിന്ന മാരത്തോൺ വാദം കേൾക്കലിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി ഉണ്ടായിരിക്കുന്നത്. ഭേദഗതികളോടെ ആധാറിന് സുപ്രീം കോടതി അംഗീകാരം നൽകിയിരിക്കുന്നു.