കൊച്ചി : നിയമപ്രകാരമുള്ള വിവരങ്ങൾ നിഷേധിക്കുന്ന കേരള പൊലീസിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നടപടി . കുറുക്കുവഴിയിലുള്ള ന്യായീകരണങ്ങൾ നിരത്തി വിവരം നിഷേധിക്കുന്ന കേരള പോലീസിനെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ സർക്കാരിന് നിർദ്ദേശം നൽകി .
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ചില പോലീസ് വിഭാഗങ്ങളെ ഒഴിവാക്കുന്നതിന് 2006 ൽ ആണ് സംസ്ഥാന സർക്കാർ വിവാദ ഉത്തരവ് പുറപ്പെടുച്ചത് . ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന/ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോ ഉൾപ്പെടെയുള്ള എട്ടോളം പോലീസ് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി എന്നാൽ ഈ ഉത്തരവ് നിയമ വിരുദ്ധമായതിനാൽ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന വിവരാകാശ കമ്മീഷണർ സർക്കാരിന് നിർദേശം നൽകി.
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യുറോ ഉൾപ്പെടെ ടോപ് സീക്രട്ട് ബ്രാഞ്ച് അഥവാ ടി ബ്രാഞ്ചിൽ ഉൾപ്പെടുത്തി വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ച നിലപാടാണ് കമ്മീഷൻ തടഞ്ഞത് . പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടെ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും കമ്മീഷൻ വ്യതമാക്കി . മുൻ പോലീസ് മേധാവി ടി പി സെൻകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷണർ നടപടി സ്വീകരിച്ചത്. സർക്കാർ ഫയലിലെ വിവരങ്ങൾ സാങ്കേതിക ന്യായങ്ങൾ നിരത്തി നല്കാതിരിക്കുന്നതും , നല്കാൻ മനഃപൂർവം വിസമ്മതിക്കുന്നതും വിവരാവകാശ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.