കൊച്ചി: ആധാറിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ കുറക്കാൻ ആകുന്ന വിധി. ആയുഷ്മാൻ ആരോഗ്യപദ്ധതിയെ എതിർക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തിരുത്തണം. ഇല്ലെങ്കിൽ പ്രതിഷേധം സങ്കടിപ്പിക്കുമെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി നേതൃയോഗങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടകള്‍ കേരളത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കും. എന്‍ഡിഎ വിപുലീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ബിജെപി കോര്‍കമ്മറ്റി വിലയിരുത്തി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ ക്രമക്കേട് ചൂണ്ടികാട്ടിയുള്ള സമരപരിപാടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാറിന്റെ ജനോപകാര പ്രദമായ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആയുഷ്മാന്‍ ഭാരത് പോലുള്ള കേന്ദ്ര പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നുവെന്നും യോഗം വിലയിരുത്തി.
സംസ്ഥാന ഭാരവാഹി യോഗവും ജില്ല അദ്ധ്യക്ഷന്മാരുടെ യോഗവും ഇതോടനുബന്ധിച്ച് നടന്നു. നാളെയാണ് സംസ്ഥാന കൗണ്‍സില്‍ യോഗം. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.