ദുബായ്: യുഎഇയിലെത്തുന്നവർ രാജ്യത്തെ സംസ്കാരത്തിനും ധാർമ്മികതയ്ക്കും നിരക്കുന്ന വസ്ത്രധാരണം നടത്തണമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. അല്ലാത്തവർക്ക് ജയിൽശിക്ഷയും നാടുകടത്തലും ഉൾപ്പെടെ നേരിടേണ്ടിവരുമെന്ന് ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയം രാജ്യത്ത് ചർച്ചയായത്.
https://www.youtube.com/watch?v=GUCBOdnijaM
യുഎഇയിലെ പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണം രാജ്യത്തെ സംസ്കാരത്തിന് നിരക്കുന്നതായിരിക്കണമെന്ന നിയമം വിദേശികളെ ഓർമ്മിപ്പിച്ച് നിയമവിദഗ്ധർ രംഗത്ത് എത്തുന്നത് ഇതാദ്യമല്ല. അനുചിതമായി വസ്ത്രധാരണം നടത്തുന്നവർക്ക് ആറ് മാസം മുതൽ മൂന്നുവർഷം വരെ ജയിൽശിക്ഷയും തുടർന്ന് നാട് കടത്തലും ശിക്ഷ വിധിക്കുന്നതാണ് രാജ്യത്തെ നിയമം.
കഴിഞ്ഞ ദിവസം ഒരു അറബ് സ്ത്രീ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലായതിനെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയായത്. ഷോപ്പിംഗ് മാളിൽ വച്ച് മോശമായി വസ്ത്രധാരണം ചെയ്ത യുവതിയെ കണ്ടപ്പോൾ അക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചെന്നും ഉടൻ തന്നെ, ഉദ്യോഗസ്ഥൻ പ്രസ്തുത യുവതിക്ക് അബായ നൽകിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. മോശപ്പെട്ട വസ്ത്രധാരണത്തെ പ്രതിപാതിക്കുന്ന പ്രത്യേക നിയമം രാജ്യത്ത് നിലവിൽ ഇല്ലെങ്കിലും പൊതു ധാർമ്മകതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തിയോ വാക്കോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
നിർദ്ദിഷ്ട ബീച്ചുകളിൽ മാത്രമേ നീന്തൽ വസ്ത്രം ധരിച്ച് കുളിക്കാൻ പാടുള്ളുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളിലും സർക്കാർ വെബ് സൈറ്റുകളിലും മറ്റും മാന്യമായ വസ്ത്രധാരണം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് കാണാനും കഴിയും. രാജ്യം അതിവേഗ പുരോഗതിയിലേക്ക് മുന്നേറുമ്പോഴും സംസ്കാരം കൈമോശം വരാതെ നോക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്നാണ് വിലയിരുത്തൽ.