തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ മദ്യ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് . ഡിസ്റ്റിലറി നടത്താൻ അനുവാദം കൊടുത്തത് രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്നും ഒഴിവാക്കിയ കമ്പനിക്ക് . കമ്പനിയുടെ ഡയറക്ടർമാരുടെ വിവരങ്ങളും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ ലഭ്യമല്ലെന്നതിന്റെ തെളിവുകൾ ജനം ടിവിക്ക് ലഭിച്ചു.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് ,ബ്ലെൻഡിംഗ് & ബോട്ടിലിംഗ് യൂണിറ്റ് തൃശൂർ ജില്ലയിൽ തുടങ്ങുന്നതിനു വേണ്ടി അനുവദിച്ച ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കമ്പനിയാണ് സർക്കാർ രേഖയിൽ സ്ട്രൈക്ക് ഓഫ് ചെയ്തിരിക്കുന്നത്. സർക്കാർ എക്സൈസ് കമ്മീഷണറുടെ ശുപാർശ വിശദമായി പരിശോധിച്ചാണ് ചട്ടങ്ങൾക്ക് അനുസൃതമായി അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് വെബ്സൈറ്റിൽ ഈ കമ്പനി ഇപ്പോഴും സ്ട്രൈക്ക് ഓഫ് ചെയ്തിരിക്കുകയാണ്.
ബ്രൂവറിയും ഡിസ്റ്റിലറിയും സ്ഥാപിക്കുന്നതിൽ വൻ അഴിമതി നടന്നു എന്ന ആരോപണം ഉയരുന്നതിനിടയിലാണ് പുതിയ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 12 നാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും കമ്പനി വിവരങ്ങളിൽ സ്ട്രൈക്ക് ഓഫ് ചെയ്തു എന്നാണ് കാണിച്ചിരിക്കുന്നത്.