വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്കര്‍. എഴുത്തും വായനയും തുടങ്ങുന്ന ചെറു പ്രായത്തില്‍ തന്നെ പൊതുവേദിയില്‍ നാദവിസ്മയം സൃഷ്ടിച്ച ബാലപ്രതിഭ. നെഞ്ചോടണച്ചു പിടിച്ച വയലിനില്‍ നിന്നും ഉയര്‍ന്ന ആ സ്വരമാധുര്യം ഹൃദയം കൊണ്ടാണ് സംഗീത ലോകം സ്വീകരിച്ചത്. പിന്നെ വേദികളില്‍ നിന്ന് വേദികളിലേക്ക്. പതിനേഴാം വയസ്സില്‍ മംഗല്ല്യ പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്താണ് ചലച്ചിത്ര രംഗത്ത് തുടക്കമിടുന്നത്.
കണ്ണാടിക്കടവത്ത് എന്ന സിനിമയ്ക്കും സംഗീതമൊരുക്കിയെങ്കിലും പിന്നീട് ഏറെക്കാലം വിട്ടുനിന്നു. ഒരു കാലത്തും അണയാത്ത സംഗീതത്തിന്റെ മാസ്മരികത ബാലഭാസ്കറിലൂടെ ഒരിക്കല്‍കൂടി ലോകം ശ്രവിച്ചു. ബാല്യവും കൗമാരവും പിന്നിട്ട് രാജ്യാന്തര ശ്രദ്ധയിലേക്ക്. ബാലഭാസ്കറും വയലിനും ചേര്‍ന്ന് മലയാളത്തിന്റെ മനസ്സ് വായിക്കന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു.
ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ആവേശത്തിലാക്കുമ്പോഴും, ശാസ്ത്രീയ സംഗീതക്കച്ചേരികളില്‍ ചിട്ടയായ ശുദ്ധ സംഗീതത്തിനൊപ്പം സഞ്ചരിക്കാനും ബാലഭാസ്കര്‍ ശ്രദ്ധിച്ചു.
ബാലഭാസ്കര്‍ വിടപറയുമ്പോള്‍ ഒരു പ്രണയ കഥയും മലയാളിയുടെ മനസ്സില്‍ നൊമ്പരമായി എത്തുന്നു. ബാലുവും ലക്ഷ്മിയും ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഒന്നിക്കുന്നത്. 22ാം വയസ്സില്‍ എംഎ സംസ്കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് വിവാഹിതനായത്. ലക്ഷ്മി അതേ കോളേജില്‍ ഹിന്ദി എംഎ വിദ്യാര്‍ത്ഥിനിയായിരുന്നു.
അവസാന നിമിഷവും കുഞ്ഞു തേജസ്വിനി അച്ഛന്റെ മടിയില്‍ തന്നെയായിരുന്നു. മകള്‍ നഷ്ടമായത് അറിയാതെയാണ് ബാലഭാസ്കറും യാത്രയായത്. മകളും പ്രിയതമനും പോയതറിയാതെ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.