പാലക്കാട് : സി പി എമ്മിൽ വീണ്ടും പീഡന പരാതി. മണ്ണാർക്കാട് നാട്ടുകാലിൽ മഹിളാ അസോസിയേഷൻ നേതാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറി വിജീഷിനെ നാട്ടുകാൽ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടോടെയാണ് കോട്ടോപ്പാടം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല ജോയൻറ് സെക്രട്ടറിയുമായ വിജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മഹിളാ അസോസിയേഷൻ നേതാവ് നാട്ടുകാൽ പോലീസിന് പരാതി നല്കിയത്. മാസങ്ങൾക്ക് മുൻപ് നടന്ന പീഡനത്തിന് ശേഷം ദ്യശ്യങ്ങൾ വാട്സ് ആപ് വഴി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
തുടർന്ന് പരാതിക്കാരി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകുകയും. വൈദ്യ പരിശോധനക്ക് വിധേയയാവുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പീഡനദൃശ്യങ്ങളും, വൈദ്യ പരിശോധന ഫലവും അടക്കമുള്ള തെളിവുകളുമായി മുന്നോട്ട് പോവാനാണ് പരാതിക്കാരിയുടെ തീരുമാനം.
അതേ സമയം പി.കെ.ശശി എം.എൽ.ക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണ പരാതിക്ക് പിന്നാലെ പാർട്ടിക്കകത്ത് നിന്ന് തന്നെ മറ്റൊരു പരാതി ഉയർന്നതോടെ സിപിഎം ജില്ലയിൽ തികച്ചും പ്രതിരോധത്തിലായിരിക്കുകയാണ്. വിഷയത്തിൽ ഇതുവരേയും യാതൊരു പ്രതികരണത്തിനും ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആർ കറപ്പൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ഈയടുത്താണ്.