തിരുവനന്തപുരം ; കേരളത്തിലെത്തിയ രോഹിങ്ക്യൻ അഭയാർഥികൾ പിടിയിൽ. അഞ്ചംഗ അഭയാർഥി കുടുംബത്തെയാണ് വിഴിഞ്ഞത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
2 വർഷത്തോളം ആയി ഹൈദരാബാദിൽ കഴിഞ്ഞിരുന്ന തയ്യൂബ്, ഭാര്യ സഫൂറ, മകൻ സഫിയാൻ, സഹോദരൻ അർഷാദ്, ഭാര്യാ സഹോദരൻ അൻവർ ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇവർ ഇന്ന് രാവിലെ ആണ് വിഴിഞ്ഞത്തു എത്തിയത്. ഹൈദരാബാദിലെ ജോലിയിൽ നിന്നും വേണ്ടത്ര പണം ലഭിക്കാത്തതിനാലാണ് കേരളത്തിലെത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ഹൈദരാബാദിൽ വച്ചു തന്നെ വിഴിഞ്ഞതിനെ പറ്റി സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞിരുന്നു എന്ന് തയുബ് വിശദീകരിച്ചു. മ്യാൻമറിലെ മ്യാവ് ജില്ല സ്വദേശികളായ ഇവർ ഇന്ത്യയിലേക്ക് വനമാർഗം ആണ് നുഴഞ്ഞുകയറിയത്.
സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആയിരക്കണക്കിന് രോഹിങ്ക്യൻ അഭയാർഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രയിൻ മാർഗം കേരളത്തിലെത്തുമെന്ന് ഇന്ത്യൻ റയിൽവെ മുന്നറിയിപ്പ് ഉള്ളതായി കഴിഞ്ഞ ദിവസം ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഏതൊക്കെ ട്രയിനുകളിലാവും ഇവർ സഞ്ചരിക്കുകയെന്നും,ട്രയിനുകളിൽ ഇവരെ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതത് പ്രദേശത്തെ പൊലീസിനു കൈമാറണമെന്നും റയിൽവെ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന വിധം രോഹിങ്ക്യൻ അഭയാർഥികൾ കുടിയേറുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിരുന്നു.