തിരുവനന്തപുരം : സാലറി ചലഞ്ചിനു നോ പറഞ്ഞവരെ കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ വിവരാവകാശം നൽകാൻ സിപിഎം ശ്രമിക്കുന്നതായി സൂചന. ജീവനക്കാരുടെ പേരു വിവരങ്ങളും തസ്തികയും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടാണ് വിവരാവകാശം നൽകുന്നത്. സാലറി ചലഞ്ചിന് നോ പറഞ്ഞവരുടെ വിശദവിവരങ്ങൾ പുറത്തുവിടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയെങ്കിലും വിവരാവകാശം ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കുന്നത്.
മലപ്പുറം ജില്ലയിലെ ട്രഷറി ഓഫീസുകളിൽ എത്ര പേർ സാലറി ചലഞ്ചിന് നോ പറഞ്ഞു എന്ന് കണ്ടെത്താനായി ഇതിനോടകം വിവരാവകാശം നൽകിക്കഴിഞ്ഞു. തുടർന്ന് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു കൊണ്ട് എല്ലാ സബ്ട്രഷറികൾക്കും ജില്ലാ ട്രഷറി ഓഫീസിൽ നിന്നും നിർദ്ദേശം വന്നുകഴിഞ്ഞു. ജീവനക്കാരന്റെ പേര് , ഒരുമാസത്തെ വേതനം , വിസമ്മത പത്രം /സമ്മതപത്രം നൽകിയവരാണോ അല്ലയോ തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശത്തിൽ ഉള്ളത്.
സാലറി ചലഞ്ചിനു നോ പറഞ്ഞവരുടെ വിവരങ്ങൾ കണ്ടെത്തണമെന്നും പ്രതികരിക്കണമെന്നും പറഞ്ഞ് സിപിഎം പ്രവർത്തകർ ഓൺലൈനിൽ ക്യാമ്പെയ്ൻ നടത്തിയിരുന്നു. ചില ഡിപ്പാർട്ട്മെന്റുകളിൽ ശമ്പളം നൽകാത്തവരുടെ പേരു വിവരങ്ങളും വെളിപ്പെടുത്തി. ഇതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ടവരും ഉണ്ട്.
ഈ സാഹചര്യത്തിൽ വിവരാവകാശം വഴി പേരുകൾ ശേഖരിക്കുന്നത് പ്രതികാര നടപടികൾ തുടരാനാണെന്ന ഭയം ജീവനക്കാർക്കിടയിലുണ്ട്. ഹൈക്കോടതി പേരുകൾ പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞതിനാൽ വളഞ്ഞ വഴിയിലൂടെ ആളുകളെ കണ്ടെത്താനാണ് സിപിഎം ശ്രമമെന്ന് സംശയിക്കപ്പെടുന്നു. ഇതിനായി എല്ലാ ജില്ലകളിലും ആളുകളെ നിയോഗിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.