സന്ദർശകർക്ക് വർണ വിസ്മയം സമ്മാനിക്കാൻ ദുബായ് ഗാർഡൻ ഗ്ലോ ഒരുങ്ങി, ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ ഗാർഡൻ ഗ്ലോ പാർക്കിന്റെ നാലാമത് പതിപ്പ് സന്ദർശകർക്ക് തുറന്നു കൊടുത്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി പുത്തൻ കാഴ്ച്ചകളാണ് ഈ തവണ സന്ദർശകരെ കാത്തിരിക്കുന്നത്. ഉപയോഗശൂന്യമായ വെള്ളക്കുപ്പികൾ, സി ഡി കൾ എന്നിവ ഉപയോഗിച്ചുള്ള വിവിധ മൃഗങ്ങളുടെ രൂപങ്ങൾ നിർമിച്ചിരിക്കുന്ന ആർട്ട് പാർക്കാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.
ഇരുനൂറോളം കലാകാരൻമാർ രണ്ടു മാസത്തിലേറെ പ്രയത്നിച്ചാണ് ഇത് തയ്യാറാക്കിയത്. ഗാർഡൻ ഗ്ലോ പാർക്കിനോടനുബന്ധിച്ചുള്ള ദിനോസർ പാർക്ക്, ഐസ് പാർക് എന്നിവയും നവീകരിച്ചിട്ടുണ്ട്. 150 കലാകാരന്മാർ 5000 ടൺ ഐസിലാണ് ഐസ് പാർക്കിലെ ശില്പങ്ങൾ കൊത്തിയെടുത്തിട്ടുള്ളത്. ജീവസ്സുറ്റ ദിനോസർ രൂപങ്ങളാണ് ദിനോസർ പാർക്കിലെത്തുന്നവർക്ക് വിസ്മയം സമ്മാനിക്കുന്നത്.
പത്തു ദശലക്ഷം എൽ ഈ ഡി കളാണ് ഗാർഡൻ ഗ്ലോ പാർക്കിനു ദീപപ്രഭ സമ്മാനിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ദുബായ് മുനിസിപ്പാലിറ്റി ബിസിനസ് ഡെവലപ്മെന്റ് വിഭാഗം സി.ഇ.ഒ. മുഹമ്മദ് മുബാറക് അൽ മുതൈവി, ഫലക്ക്ഹോൾഡിങ് സി.ഇ.ഒ. അബ്ദുൽറഹ്മാൻ ഫലക്നാസ് എന്നിവർ ചേർന്നാണ് പ്രദർശനം തുറന്നത്.
സ്വകാര്യസംരംഭകരുമായി സഹകരിച്ച് ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന സംരംഭമാണ് ഗാർഡൻ ഗ്ലോ. 65 ദിർഹമാണ് പ്രവേശനഫീസ്