യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം . മതിയായ രേഖകൾ ഇല്ലാതെ രാജ്യത്തു തങ്ങിയിരുന്ന ആയിരക്കണക്കിന് പേരാണ് രേഖകൾ ശരിയാക്കി , നിയമനടപടികളിൽ പെടാതെ രാജ്യം വിടുകയോ, പുതിയ വിസയിൽ രാജ്യത്തു തന്നെ തങ്ങുകയോ ചെയ്തത്.
നിയമലംഘകർക്ക് ശിക്ഷാ നടപടികൾ ഒന്നും കൂടാതെ, പിഴയൊടുക്കാതെ താമസരേഖകൾ ശരിയാക്കാനോ, സ്വദേശത്തേക്ക് മടങ്ങാനോ കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ പൊതുമാപ്പ് സംവിധാനം. ആയിരക്കണക്കിനാളുകളാണ് രേഖകൾ ശരിയാക്കിയും, പുതിയ വിസ കരസ്ഥമാക്കിയും ഇതിനകം ജീവിതം സുരക്ഷിതമാക്കിയത്. ശരിയായ രേഖകളോടെ രാജ്യത്തു തങ്ങുന്നവരെയെല്ലാം നിയമപരമായി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇ ഭരണകൂടം മൂന്ന് മാസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത് . ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതൽ ഈ മാസം 31 വരെ നീളുന്ന പൊതുമാപ്പ് കാലയളവിൽ നിരവധി അനധികൃത താമസക്കാരാണ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയത് . യു.എ.ഇ.യുടെ രാഷ്‌ട്രപിതാവായ ശൈഖ് സായിദിന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സായിദ് വർഷാചരണത്തിലാണ് ശരിയായ താമസ കുടിയേറ്റ രേഖകൾ ഇല്ലാത്തവരെ സഹായിക്കാനായി പൊതുമാപ്പ് പ്രഖ്യാപിച്ചത് . ‘പദവി ശരിയാക്കി, സ്വയം സുരക്ഷിതരാവൂ’ എന്ന സന്ദേശത്തിലായിരുന്നു ഈ വർഷത്തെ പൊതുമാപ്പ്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയ ഇൻഡ്യാക്കാർക്കായി അബുദാബിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം തൊഴിൽ മേളയും സംഘടിപ്പിച്ചിരുന്നു .