അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് മേധാവി ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു എന്നിവർ ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. ടാസ്ക് ഫോഴ്സ് രൂപീകൃതമായത് മുതൽ ഇന്ത്യയുടെയും യു.എ.ഇയുടെയും ബന്ധപ്പെട്ട മേഖലകളിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംഘം ചർച്ച നടത്തി. ഏറെ ക്രിയാത്മകമായ ഇടപെടലുകൾ ഇക്കാലയളവിൽ നടത്താൻ കഴിഞ്ഞതായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അവകാശപ്പെട്ടു.
ഇന്ത്യയിലും യു.എ.ഇയിലും സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപ പദ്ധതികൾക്ക് ഫോഴ്സ് കൂടുതൽ ശ്രദ്ധ നൽകുമെന്നും സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഹൈവേ വികസനം, സാഗർ മാല പദ്ധതി, ന്യൂ ഗ്രീൻ ഫീൽഡ് എയർപോർട്ട്, യു.എ.ഇയിലെ ഇത്തിഹാദ് റെയിൽ തുടങ്ങിയ പദ്ധതികളുടെ നിക്ഷേപ സാധ്യതകൾ സംഘം വിലയിരുത്തി. ഇന്ത്യ – യു.എ.ഇ എയർ കാർഗോവഴിയുള്ള കയറ്റുമതി, ഇറക്കുമതി സാധ്യതകളും സംഘം വിശദീകരിച്ചു. ഹൈഡ്രോ കാർബൺ മേഖലയിലെ സംയുക്ത പ്രവർത്തനങ്ങൾക്ക് ഇരു വിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു.
ദീർഘകാലാടിസ്ഥാനത്തിലുള്ള യൂറിയ സൾഫർ ഇറക്കുമതിക്കും യു.എ.ഇ താല്പര്യം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ടാസ്ക് ഫോഴ്സ് 2012 ൽ പ്രവർത്തനം കുറിച്ച് ഇതുവരെ വലിയ സാധ്യതകളാണ് തുറന്ന് നൽകിയതെന്ന് ശൈഖ് ഹമദ് ബിൻ സായിദ് വ്യക്തമാക്കി. ഇന്ത്യയിൽ പുതിയ നിക്ഷേപ സാധ്യതകൾക്ക് വഴിതുറക്കുന്ന യോഗമാണ് നടന്നതെന്ന് സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു.