നാഗ്പൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസം കണക്കിലെടുക്കാതെയെന്ന് ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്.
വിജയ ദശമിയോടനുബന്ധിച്ച് നാഗ്പൂരിൽ സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ശബരിമല വിഷയത്തിൽ പ്രതികരണം നടത്തിയത്.
വിധി നടപ്പാക്കാനുള്ള സർക്കാർ ശ്രമം സമൂഹത്തിൽ അശാന്തിയും,അസ്വസ്ഥയും ഉണ്ടാക്കി.സമത്വം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സമൂഹത്തിൽ അശാന്തി ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്.
ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനകൾക്ക് പിന്നിൽ വളരെ നാളുകളായി പിന്തുടർന്ന് പോരുന്ന ആചാര അനുഷ്ഠാന ചരിത്രം ഉണ്ട്. അതു കണക്കിൽ എടുക്കാതെ , ഹിന്ദു വിശ്വാസി സമൂഹത്തിലെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഇച്ഛ എന്താണോ അത് പോലും പരിഗണിക്കാതെയാണ് ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്.
വർഷങ്ങളായി ശബരിമലയിൽ തുടർന്ന് വരുന്ന ആചാര അനുഷ്ഠാനങ്ങൾ പാലിക്കാനും അനുഷ്ഠിക്കാനും അനുവർത്തിക്കാനും ഞങ്ങൾ തയ്യാറാണ് എന്നു പറയുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും വിശ്വാസം കണക്കിലെടുത്തില്ല.
ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാലത്തിനു അനുസരിച്ചു പരിഷ്കരിക്കണം എന്നാൽ അതിനു മുൻപ് ഒരു സമവായ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ല.ആചാര്യ സദസ്സിന്റെയും വിശ്വാസി സമൂഹത്തിന്റെയും ആഗ്രഹം അനുസരിച്ചു അവരോടു എല്ലാം ചർച്ച ചെയ്തു കൊണ്ടായിരുന്നു അത്തരത്തിൽ ആചാരങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കേണ്ടത്.അല്ലാതെ ബലം പ്രയോഗിച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.