പത്തനംതിട്ട : ഐ ജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്റലിജൻസ് റിപ്പോർട്ട്.മല കയറാൻ എത്തിയ യുവതികൾ വിശ്വാസികളല്ലെന്നും,ആക്ടിവിസ്റ്റുകളാണെന്നും ഐ ജിക്ക് അറിയാമായിരുന്നുവെന്നും അത് മറച്ച് വച്ച് അവരെ സന്നിധാനത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ച യുവതികളിലൊരാൾ കിസ് ഓഫ് ലൗ പ്രവർത്തക രഹനാ ഫാത്തിമയായിരുന്നു.ഈ വിവരം അറിയാമായിരുന്നിട്ടും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആ വിവരം പത്തനംതിട്ട എസ് പി യെ അറിയിച്ചില്ല.
മാത്രമല്ല യുവതികൾക്ക് പൊലീസ് യൂണിഫോമും,ഹെൽമറ്റും നൽകിയതും ചട്ട ലംഘനമാണെന്ന് ഐ ബി റിപ്പോർട്ടിൽ പറയുന്നു.യുവതികൾ സുരക്ഷ ആവശ്യപ്പെട്ടതിനാലാണ് പൊലീസ് സുരക്ഷാ കവചം നൽകിയതെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഐജി പറയുകയും ചെയ്തിരുന്നു.
പൊലീസ് ആക്ട് ലംഘിച്ച്,യുവതികൾ ആവശ്യപ്പെട്ട ഉടൻ അവർക്കായി പൊലീസ് യുണിഫോം നൽകിയ ഐ ജി സ്ഥിതി ഗതികൾ കണക്കിലെടുത്തില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഐജിയിൽ നിന്നും വിശദീകരണം തേടിയേക്കും.