ഭാവി ഇവിടെയാണ് എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം പുതിയ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യയാണ് പങ്ക് വെക്കുന്നത്. അബുദാബി ഖാലിദിയ മാളിൽ മാളിലെത്തുന്ന ആർക്കും പേര് രജിസ്റ്റർ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് കടക്കാം. തലച്ചോറിലെ ബയോ ഇലക്ട്രിക്കൽ സിഗ്നലുകൾ ക്രോഡീകരിച്ച് ഒരു വ്യക്തി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തി സാങ്കേതിക ഉപകരണങ്ങളിലൂടെ ചെയ്ത് കാണിക്കുകയാണ് ഇവിടെ നടക്കുന്നത്. നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തലയിൽ ഘടിപ്പിക്കുന്ന ചെറിയ ഹെഡ്സെറ്റ് പോലുള്ള മെഷിനിലൂടെ പുറത്തെത്തിക്കുന്ന രീതിയാണിത്. നാസയും മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും വികസിപ്പിച്ചെടുത്ത ‘ന്യൂറോ ലാൻഡ്’ എന്ന സാങ്കേതിക വിദ്യയാണിത്. നവംബർ രണ്ട് വരെ നടക്കുന്ന പ്രദർശനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പലതരം വിനോദ പരിപാടിയാണ് ആദ്യഘട്ടത്തിൽ ന്യൂറോലാൻഡ് സാങ്കേതികവിദ്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. വീടുകളിലെ ഉപകരണങ്ങൾ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തി കുഞ്ഞൻ ഹെഡ്സെറ്റ് ധരിച്ചിരുന്നാൽ ടി.വിയും എയർകണ്ടീഷനുമടക്കമുള്ളവയെല്ലാം മനസിലെ തോന്നൽ കൊണ്ട് തന്നെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് മാൾ മാനേജർ മായങ്ക്.എം.പൽ പറഞ്ഞു. മാളിലെത്തുന്ന നൂറുകണക്കിന് ആളുകളാണ് ഇത് പരീക്ഷിച്ച് നോക്കുന്നത്.