കെ എസ് എഫ് ഇ ആരംഭിച്ച പ്രവാസി ചിട്ടിയില്‍ ചേരുന്നതിനായി UAE യിലുള്ള മലയാളികൾക്ക് 2018ഒക്ടോബർ 27 മുതൽ വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് കെ എസ് എഫ് ഇ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്. തുടക്കത്തില്‍ യു.എ.ഇയില്‍ ഉള്ളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്കും ഇപ്പോൾ കസ്റ്റമര്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. . 25, 30, 40, 50 മാസങ്ങളായിരിക്കും ചിട്ടികളുടെ കാലാവധി.
അടുത്ത മൂന്നു വര്‍ഷംകൊണ്ട് കിഫ്ബി കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ചെറുതും വലുതുമായ പദ്ധതികളിൽ ചിട്ടിയുടെ പ്രതിദിന നീക്കിയിരുപ്പില്‍ നിന്ന് കെഎസ്എഫ്ഇ പണം നിക്ഷേപിക്കും . വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയങ്ങള്‍, തീരദേശ ഹൈവേ, മലയോര ഹൈവേ, ഐ.ടി.പാര്‍ക്കുകള്‍, ജലസേചന പദ്ധതികള്‍, കള്‍ച്ചറല്‍ കോംപ്ലക്സുകള്‍, റോഡുകളും പാലങ്ങളും, ഉള്‍നാടന്‍ ജലഗതാഗതം എന്നിങ്ങനെ പത്ത് വിഭാഗങ്ങളായാണ് ആദ്യം ചിട്ടികളുടെ സീരിസ് തുടങ്ങുക. ഇതില്‍ ഏത് പദ്ധതിക്കായി തങ്ങളുടെ വിഹിതം ചെലവഴിക്കാമെന്ന് വരിക്കാർക്ക് നിര്‍ദ്ദേശിക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ടാകും. ഓരോരുത്തര്‍ക്കും താല്പര്യമുള്ള സ്കൂള്‍, ആശുപത്രി, റോഡുകൾ , സ്റ്റേഡിയം അങ്ങിനെ ഏതുവേണമെങ്കിലും നിര്‍ദ്ദേശിക്കാം. ഇവരുടെ പേരുവിവരങ്ങളും ചിട്ടിയില്‍ ചേര്‍ന്നതിലൂടെ ഏതൊക്കെ പദ്ധതികളിൽ പങ്കാളിയായിരിക്കുന്നു എന്ന വിവരവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ചിട്ടി നടത്തിപ്പിനിടയിൽ ഉപഭോക്താവ് വിദേശത്തു മരണപ്പെടുകയോ തൊഴിലെടുക്കാൻ സാധ്യമാകാത്തവിധം പരിപൂർണ്ണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താല്‍ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ബാക്കിവരുന്ന ചിട്ടിത്തുക ഇന്‍ഷുറന്‍സ് കമ്പനി അടച്ച് കാലവധിയെത്തുമ്പോള്‍ പണം നല്‍കും. ചിട്ടി വിളിച്ചെടുക്കാത്തവർക്കും ഈ പരിരക്ഷ ലഭിക്കും. ഏതെങ്കിലും വരിക്കാരൻ മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടുവരാനാവശ്യമായ വിമാനച്ചെലവും ഭൗതികശരീരത്തെ അനുയാത്ര ചെയ്യുന്ന ഒരു സഹായിയുടെ വിമാനച്ചെലവും കെ.എസ്.എഫ്.ഇ. നോർക്ക റൂട്സ് മായി സഹകരിച്ചു വഹിയ്കുന്നതുമായിരിക്കും . എല്‍.ഐസിയുമായും കേരള സംസ്ഥാന ഇൻഷുറൻസ് ഡിപ്പാർട്ടുമെന്റുമായുള്ള സഹകരണത്തിലൂടെയാണ് ഈ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഉയര്‍ന്ന തുകയുടെ ചിട്ടികളും ലഭ്യമാണ്.
പ്രവാസി ചിട്ടിയിലെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് നടത്തുന്നത്. ഇതിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്ത് പ്രത്യേകം വെർച്വൽ ഓഫീസും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന സേവന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന് ഏതു സമയത്തും തന്റെ അക്കൗണ്ട് ഇന്റര്‍നെറ്റ് വഴി പരിശോധിക്കാനും പരാതികളുണ്ടെങ്കില്‍ പരിഹരിക്കാനും സാധിയ്ക്കും. മൊബൈൽ ആപ്പിലൂടെ ചിട്ടിയിൽ ചേരാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനായി എക്സ്ചേഞ്ച് ഹൗസുകള്‍ മുഖേനയും വിവിധ ബാങ്കുകള്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടാക്കിയിട്ടുണ്ട് . വിദേശ മലയാളികൾ നാട്ടിൽ വരുന്ന അവസരങ്ങളിൽ കെ.എസ്.എഫ്.ഇ.യുടെ 600ഓളം ശാഖകളിലൂടെയും ഈ സംരംഭത്തിൽ പങ്കു ചേരാൻ അവസരം ഒരുക്കിയിട്ടുണ്ട് എന്ന് കെ എസ് എഫ് ഇ ചെയർമാൻ ശ്രീ പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ ശ്രീ A പുരുഷോത്തമനും ഒരു സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.