പ്രളയക്കെടുതിയിൽ അകപ്പെട്ടു അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിൽ മാറ്റിവയ്ക്കപ്പെട്ട മലയാളികളുടെ മഹോത്സവമായ ‘ഓണവും ‘ 62 ന്റെ നിറവിൽ എത്തിനിൽക്കുന്ന ‘കേരളപ്പിറവിക്കും‘ നിറപ്പകിട്ടാർന്ന തുടക്കം. ഈ വരുന്ന നവംബർ 1, 2, 3 തീയതികളിൽ ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ കീഴിലുള്ള ‘മലയാള വിഭാഗ‘ മാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മസ്ക്കറ്റിലെ മലയാള മനസ്സിൽ വർണപ്പൂക്കളമൊരുക്കി മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്ന ഈ ചടങ്ങുകൾക്ക് അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നവംബർ 1 ന് വ്യാഴാഴ്ച വൈകിട്ട് കൃത്യം 7.30 ന് തിരി തെളിയും.
ഈ വർണാഭമായ ചടങ്ങുകൾക്ക് മുഖ്യാതിഥിയായി എത്തുന്നത് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി HE ശ്രീ. മുനു മഹാവർ ആണ്. ചടങ്ങിന് മാറ്റ് കൂട്ടുന്നതിനായി വിശിഷ്ടാതിഥികളായി എത്തുന്നത് കേരളത്തിലെ സാമൂഹിക രംഗത്ത് ഒട്ടേറെ സംഭാവനകൾ നല്കിയ മുതിർന്ന IAS ഉദ്യോഗസ്ഥനായിരുന്ന ഡോ. ആനന്ദ ബോസും, മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമാണ്.
പ്രവാസ കൈരളി സാംസ്കാരിക പുരസ്കാരം ദൃ. സി.വി. ആനന്ദബോസിനും സാഹിത്യ പുരസ്കാരം ശ്രീമാൻ ഷിഹാബുദ്ദിൻ പൊയ്ത്തുംകടവിനും നൽകി ആദരിക്കുന്നതാണെന്നു മലയാള വിഭാഗം കൺവീനർ ശ്രീ ടി. ഭാസ്കരൻ അറിയിച്ചു. .
ഈ വർഷം നടന്ന കലോത്സവം-2018 മത്സരങ്ങളിൽ വിജയികളായവർക്ക് ഒന്നാം ദിവസം സമ്മാന ദാനം ഉണ്ടിയിരിക്കും. കൂടുതൽ പോയിന്റ് കിട്ടിയ ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിലെ വിജയികളെ കലാതിലകം ആയി പ്രഖ്യാപിക്കുകയും ഈ കുട്ടികളെ ആദരിക്കുകയും ചെയ്യുന്നതാണ്. വർണ്ണപ്പകിട്ടാർന്ന കല പരിപാടികൾ ഒന്നാം ദിവസവും മൂന്നാം ദിവസവും അരങ്ങേറുന്നതാണ്. രണ്ടാം ദിവസം പ്രമുഖ വ്യക്തികൾ നയിക്കുന്ന സാഹിത്യ ചർച്ച ഉണ്ടായിരിക്കുന്നതാണ്.