ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്ന, വിവിധ ദേശത്തിന്റെ സംസ്കാരവും, തനിമയും, ഭക്ഷണരീതികളും ഒറ്റയിടത്തു സമ്മേളിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ കൂടുതൽ മികവോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ്. എഴുപത്തെട്ടു രാജ്യങ്ങളുടെ പവലിയനുകളാണ് നാളെ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ 23 ആം പതിപ്പിലുള്ളത്. വിവിധ രാജ്യങ്ങളിലെ ശ്രദ്ധേയ നിർമിതികളുടെ പകർപ്പുകൾ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യും. എല്ലാ ദിവസവും ലോകപ്രശസ്തരായ താരങ്ങൾ ഉൾപ്പടെ അണി നിരക്കുന്ന കലാസന്ധ്യയും ഉണ്ടാവും. വിദഗ്ധരായ കലാകാരന്മാർ അണിനിരക്കുന്ന സൂപ്പർ ലൂപ്പ് സ്റ്റണ്ട് ഷോ ഈ വർഷത്തെ പ്രത്യേക ആകർഷണമാണ്. വില്ലേജിനുള്ളിലെ മനുഷ്യനിർമിതമായ അരുവിയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന എട്ടു പാലങ്ങൾ ഈ വർഷത്തെ പുതുമയാണ്. ലോകപ്രശസ്തമായ പാലങ്ങളുടെ തനിപ്പകർപ്പിലാണ് ഇവ നിർമിച്ചിട്ടുള്ളത്. യു എ ഇ യുടെ പാരമ്പര്യവും, സംസ്കാരവും മനസിലാക്കാനും, പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കാനുമുള്ള പ്രത്യേക ഇടം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കാർണവൽ എന്ന് പേരിട്ട പ്രത്യേക വിനോദയിടത്തിൽ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന റൈഡുകളും, കളിസ്ഥലങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്. 150 ലേറെ ഭക്ഷണ കൗണ്ടറുകളും, റെസ്റ്റോറന്റുകളും ലോകമെങ്ങു നിന്നുമുള്ള രുചിവൈവിധ്യത്തെ സന്ദർശകർക്ക് ആസ്വദിക്കാനുള്ള അവസരമൊരുക്കും. കൂടുതൽ പുതുമകളോടെ അണിഞ്ഞൊരുങ്ങിയ ഗ്ലോബൽ വില്ലേജ് അടുത്ത വര്ഷം ഏപ്രിൽ ആറാം തീയതി വരെയാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയും, വ്യാഴം വെള്ളി ദിവസങ്ങളിലും, പൊതു അവധി ദിനങ്ങളിലും വൈകിട്ട് 4 മുതൽ പുലർച്ചെ 1 മണി വരെയുമാണ് സന്ദർശന സമയം. ഗ്ലോബൽ വില്ലേജിൽ ഒരുക്കിയ വാർത്താസമ്മേളനത്തിൽ സീ ഇ ഓ ബാദർ അൻവാഹി, ചീഫ് ഓപറേറ്റിങ് ഓഫീസർ അലി അൽസുവൈദി എന്നിവർ 23 ആം പതിപ്പിന്റെ പുതുമകൾ അവതരിപ്പിച്ചു.