അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും. രാവിലെ ഒൻപതു മുതൽ, രാത്രി പത്തു വരെയാണ് മേളയിലേക്ക് പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയും. പ്രവേശനം സൗജന്യമാണ്. രണ്ടു ദിവസം പെൺകുട്ടികൾക്കു പ്രത്യേകം പ്രവേശനം അനുവദിക്കും. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ പുസ്തകങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. മലയാളത്തിൽ നിന്നുള്ള പ്രസാധകർ ഉൾപ്പടെ മേളയിൽ പങ്കെടുക്കുന്നവർ ഷാർജയിൽ എത്തിക്കഴിഞ്ഞു. തമിഴിൽ നിന്നുള്ള പന്ത്രണ്ടു പ്രസാധകർ ഇതാദ്യമായി മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 77 രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തിലേറെ പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും. 472 സാഹിത്യകാരന്മാരും, കലാകാരന്മാരും മേളയോടനുബന്ധിച്ചു നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും.മേള നടക്കുന്ന ഷാർജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളിലാണ് മലയാളം ഉൾപ്പടെയുള്ള ഇന്ത്യൻ പ്രസാധകരുടെ സ്റ്റാളുകൾ. കുട്ടികൾക്കുള്ള നാടകം, വിവിധ സ്റ്റേജ് ഷോകൾ, കുക്കറി കോർണർ എന്നിവയൊക്കെ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലോകസാഹിത്യത്തെ പരിചയപ്പെടാനും, എഴുത്തിലെ പുതിയ പ്രവണതകൾ മനസ്സിലാക്കാനുമുള്ള മഹാമേളയെ പ്രവാസിമലയാളികളും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.