ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലിൽ അരങ്ങേറും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന വള്ളംകളി പ്രളയം നാശം വിതച്ചതിനാൽ മാറ്റിവക്കുകയായിരുന്നു. ഇരുപത്തി അഞ്ചു ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 81 കളിവള്ളങ്ങൾ ആണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുക. ഗവർണർ പി സദാശിവം ജല മേള ഉദ്ഘാടനം ചെയ്യും.
കിഴക്കിന്റെ വെനീസിൽ ആർപ്പുവിളിയും ആരവങ്ങളും ആയി മറ്റൊരു ജല മാമാങ്കത്തിന് കൂടി തുഴ എറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആവേശത്തിന്റെ പരാമ്യത്തിലാണ് ആലപ്പുഴ. പ്രളയം വിതച്ച നാശം ഉൾപ്പെടെ പ്രതികൂല ഘടകങ്ങൾ അനേകം ആണ്. പക്ഷെ ആലപ്പുഴയുടെ സ്വന്തം ദേശീയ ഉത്സവത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ജലോത്സവ പ്രേമികൾ.
ഇത്തവണ പരിശീലന ദിനങ്ങൾ കുറവായിരുന്നു. പണവും പ്രതിസന്ധി തീർത്ത് നിൽക്കുന്നു. അതൊക്കെ മത്സരത്തെ ബാധിക്കുമോ എന്ന ആശങ്ക അവസാന നിമിഷവും സംഘാടകർക്കുണ്ട്. ഉച്ചയ്ക്ക് ശേഷം ഗവർണർ പി സദാശിവം ജലോസവം ഉദ്ഘാടനം ചെയ്യും. വള്ളംകളിയ്ക്കു ആവേശമായി കേരള ബ്ലാസ്റ്റേഴ്സ് ടീമും, ചലച്ചിത്ര താരം അല്ലു അർജുനും ഉണ്ടാകും.
ജലമേളയുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ആലപ്പുഴ നഗരത്തിലും പുന്നമടയിലും ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം നിയമ പാലകരെ സുരക്ഷയ്ക്ക് നിമിയച്ചതിനു പുറമെ നഗരം പൂർണമായും സിസി ടിവി ക്യാമറ നിരീക്ഷണത്തിലാകും.