കണ്ണൂർ : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു മദ്രസാ അധ്യാപകർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കൊടുവൻമുഴിയിൽ എരിഞ്ഞിക്കോത്തെ കെ.കെ.അബ്ദുൾ റഹ്മാൻ മൗലവി (44), വയനാട് കെല്ലൂർ നാലാംമൈലിലെ ടി.അബ്ദുനാസർ മൗലവി (48)എന്നിവരെയാണ് കണ്ണവം എസ്ഐ കെ.വി.ഗണേഷും സംഘവും അറസ്റ്റു ചെയ്തത്.
ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചേർത്ത് ഇരുപത്തിരണ്ട് കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പത്ത് വയസിനു താഴെയുള്ള ഇരുപത്തി രണ്ടോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് പീഡനത്തിന് ഇരയായത്. എന്നാൽ പീഡിപ്പിക്കപ്പെട്ടതായുള്ള പരാതിയുമായി ഇനിയും വിദ്യാർഥികൾ എത്തിയേക്കുമെന്നാണ് സൂചന. പോലീസ് ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരുന്നുണ്ട്.
രണ്ടു വർഷത്തോളമായി ഇരുവരും ഇവിടെ മദ്രസാ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശകാരം പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടാനായത്. പീഡിപ്പിക്കപ്പെട്ട കാര്യം ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ട് പോലീസിൽ അറിയിച്ചതോടെയാണ് നടപടികൾക്ക് തുടക്കമായത്.