തിരുവനന്തപുരം : ഡി.വൈ.എസ്.പി വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽകുമാർ അപകടത്തിൽ മരിച്ചതാണെന്ന് സ്ഥാപിക്കാൻ നീക്കം നടക്കുന്നതായി ഭാര്യ. അന്വേഷണത്തിൽ കോടതിയുടെ മേൽ നോട്ടം വേണമെന്നും അല്ലെങ്കിൽ കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും ഭാര്യ വിജി ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി പറഞ്ഞു.
അതേസമയം സനൽ കൊലപാതകം അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സഹോദരി പറഞ്ഞു. ഡിവൈഎസ്പിയാണ് കൃത്യം ചെയ്തിരിക്കുന്നത്. അതിലും ഉയർന്ന റാങ്കുള്ള ആൾ അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും സനലിന്റെ സഹോദരി വ്യക്തമാക്കി.
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദിച്ച ശേഷം സനല്‍ എന്ന യുവാവിനെ ഡി.വൈ.എസ്.പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയിട്ടത്ത്. ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയതായും ആരോപണം ഉയർന്നിരുന്നു.മരണാസന്നനായ ആളുമായി ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് പോകാതെ പൊലീസ് സ്റ്റേഷനിൽ പോയെന്നും തെളിഞ്ഞിരുന്നു.
അതേസമയം ഹരികുമാറിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ ഹരികുമാർ സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട്ടിൽ എത്തിയതായി സൂചനയുണ്ടായിരുന്നു.സിപിഎം നേതാക്കൾ ഇയാളെ സഹായിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.