മലപ്പുറം : എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് പ്രതി കരിപ്പൂരിൽ പിടിയിലായി. കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി കെ.പി.ഷമീർ ആണ് പിടിയിലായത്. ദുബായിൽ നിന്ന് വരുന്ന വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലാവുകയായിരുന്നു. നേരത്തെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
2012 ജൂലൈ 6ന്, കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിനിടെ സച്ചിൻ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്തംബർ 5ന് സച്ചിൻ മരണപ്പെട്ടത്. സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ ആണ് ചെങ്ങന്നൂരിൽ വിശാലിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്.എബിവിപി കണ്ണൂർ നഗർ സമിതിയംഗമായ സച്ചിൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സ്കൂളിനു മുന്നിൽ എബിവിപി പ്രവർത്തകർ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ ആക്രമിക്കപ്പെട്ടത്.