ന്യൂഡൽഹി: ശബരിമലയിലെ പൊലീസ് നരനായാട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിനായി മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥരെ ഉടന്‍ കേരളത്തിലേക്ക് അയക്കും. കുട്ടികള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ പ്രിയങ്ക് കനൂന്ഗോ ജനം ടിവിയോട് പറഞ്ഞു.
മലയാളിയായ പിആര്‍കെ മേനോന് അടക്കം ഡല്‍ഹിയിലെ അഞ്ച് അയ്യപ്പഭക്തരാണ് പരാതിയുമായി ദേശീയമനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പ ഭക്തരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നും പവിത്രമായ മുദ്രമാലയും ഇരുമുടികെട്ടും ബലമായി പിടിച്ചെടുത്ത് വലിച്ചെറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
ഗൗരവമായ മൗലികാവകാശ ലംഘനങ്ങളാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭക്തര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അനാവശ്യ പിടിവാശി കാണിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കമ്മീഷന് ഡിജിപിക്ക് നോട്ടീസും അയച്ചു. പിന്നാലെ ഇടപെടലുമായി ദേശീയബാലാവകാശ കമ്മീഷനും രംഗത്തെത്തി.
അഞ്ചുവയസുകാരി അടക്കം അഞ്ചുകുഞ്ഞുങ്ങളാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. പെട്ടെന്നുള്ള പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍കൊണ്ട് കുടിവെള്ളം പോലും കിട്ടാതെ വിഷമിച്ചെന്നും പരാതിയില്‍ പറയുന്നു. അച്ഛനെ വിരട്ടിയ പൊലീസ് കൂടെയുണ്ടാരുന്ന മറ്റുരണ്ടുപേരെ ശരണം വിളിച്ചെന്ന് പറഞ്ഞ് ബലമായി അറസ്റ്റുചെയ്ത് കൊണ്ടുപോയെന്നും പരാതിയുണ്ട്. ജില്ലാ കളക്ടര്‍മാരോടും ഡിജിപിയോടും ബാലാവകാശ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.