സന്നിധാനം: ശബരിമലയിൽ കൂട്ടംകൂടി പ്രാർത്ഥിക്കരുതെന്ന് നോട്ടീസുമായി പോലീസ്. ഭക്തർ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്. ആറു മണിക്കൂറിനുള്ളിൽ നിലക്കലിൽ മടങ്ങി എത്തണം. അല്ലങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും ഭക്തർക്ക് നൽകുന്ന നോട്ടീസിൽ പറയുന്നു.
നിങ്ങൾ അതീവ സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ ദർശനത്തിനായി വന്നിട്ടുള്ളയാളാണ്. ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സ്ഥലത്ത് പ്രാർത്ഥനാ യജ്ഞങ്ങൾ അടക്കമുള്ള നിയമ വിരുദ്ധമായ ഒത്തുകൂടൽ നിരോധിച്ചിരിക്കുകയാണ്. ദൃശ്യ – ശ്രവ്യമാദ്ധ്യമങ്ങൾ മുൻപാകെ പ്രസ്താവനകൾ നടത്തുന്നതും നിരോധിച്ചിരിക്കുകയാണ്.
നോട്ടീസ് ലഭിച്ച് 6 മണിക്കൂറിനുള്ളിൽ താങ്കൾ ദർശനം പൂർത്തിയാക്കി മടങ്ങിപ്പോകണം. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ താങ്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.