തിരുവനന്തപുരം : ശബരിമലയിൽ സർക്കാർ പുലർത്തുന്ന കടും പിടുത്തത്തിനും ധാർഷ്ട്യത്തിനുമെതിരെ സർക്കാർ ജീവനക്കാർ പ്രതികരിക്കുന്നു. സാലറി ചലഞ്ചിൽ നിന്ന് പിന്മാറാനാണ് തീരുമാനമെന്ന് ഒരു കൂട്ടം ജീവനക്കാർ ജനം ടിവിയോട് പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം മേലധികാരികളെ അറിയിച്ചു കഴിഞ്ഞതായും അവർ വ്യക്തമാക്കി.
സർക്കാർ സ്കൂളുകളിലേയും എയ്ഡഡ് മേഖലയിലേയും ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. നമ്മൾ കൊടുക്കുന്ന കാശു കൊണ്ട് നമ്മളെ തല്ലിച്ചതയ്ക്കുന്നവർക്ക് വേണ്ടി ശമ്പളത്തിന്റെ ഒരു ഭാഗം കൊടുക്കണോ എന്നാണ് ഇവരുടെ ചോദ്യം.
പ്രളയത്തെ തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം നൽകുക എന്നത് തങ്ങളുടെ കർത്തവ്യമായിരുന്നു. അതുകൊണ്ടാണ് എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും സാലറി ചലഞ്ചിനു സമ്മതിച്ചത്. എന്നാൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളും പൊലീസ് രാജും നടപ്പിലാക്കി വിശ്വാസികളെ കഷ്ടപ്പെടുത്തുകയാണ്.
ഇത്തരമൊരു സർക്കാരിന് ശമ്പളത്തിന്റെ ഒരു ഭാഗം നൽകുന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് പിന്മാറുന്നതെന്നും ഇവർ പറയുന്നു. സംസ്ഥാനമാകെ നിരവധി പേർ ഇതിനു പിന്തുണയുമായി രംഗത്തെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . വിശ്വാസികൾ ഈ പ്രതിഷേധം ശക്തമാക്കിയാൽ സർക്കാരിനെ സാമ്പത്തികമായി ബാധിക്കുമെന്നാണ് നിരീക്ഷണം.