സന്നിധാനം : ആറു മണിക്കൂറിലധികം സന്നിധാനത്ത് തങ്ങിയതിന്റെ പേരിൽ അയ്യപ്പന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരവൂരിൽ നിന്നുള്ള 9 അയ്യപ്പന്മാരെയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്.
ശബരിമലയിൽ പ്രവേശിക്കുന്നതിനു മുൻപ് പൊലീസ് നൽകിയ നോട്ടീസിലെ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.നെയ്യഭിഷേകത്തിന് ടോക്കൺ വാങ്ങിയ ഇവരെ അതിനുപോലും സമ്മതിക്കാതെയാണ് പൊലീസ് പമ്പയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
ശരണം വിളിക്കുക പോലും ചെയ്യാതെ ,യാതൊരു പ്രകോപനവും കാട്ടാതെ നിന്ന ഭക്തർ ആറുമണിക്കൂറിലേറെ സന്നിധാനത്ത് നിന്നുവെന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
സന്നിധാനത്തേയ്ക്ക് എത്തും മുൻപ് നിലയ്ക്കൽ വച്ച് ഇവരുടെ മൊബൈൽ നമ്പറുകൾ പൊലീസ് ശേഖരിച്ചിരുന്നു.ആറുമണിക്കൂർ പിന്നിട്ടപ്പോൾ ഇവരെ വിളിക്കുകയും,ഇവർ നിൽക്കുന്ന സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.