ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഭീകരർ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിലായി. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുമായി ബന്ധമുള്ള അൻസാർ ഉൾ ഹഖാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു ഇയാൾ.
ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദമുള്ള അൻസാർ ഉൾ ഹഖും കാമുകിയും ചേർന്നാണ് ജമ്മു കശ്മീർ പൊലീസിലെ ഇംതിയാസ് അലിയെ ഭീകരരുടെ വലയിൽ വീഴ്ത്തിയത്. ഇംതിയാസിന്റെ യാത്രാ സമയവും മറ്റും ഭീകരർക്ക് ചോർത്തിക്കൊടുത്തത് ഇവരാണ്. അൻസാർ ഉൾ ഹഖിന്റെ പെൺസുഹൃത്ത് സയ്യദ് സൈക ഇംതിയാസിന്റെയും സുഹൃത്തായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സയ്യദ് സൈക ഇംതിയാസിനെ വിളിച്ച് ഒക്ടോബർ 28 ന് ഒരു കൂടിക്കാഴ്ച്ച നിശ്ചയിച്ചു. ഇത് അൻസാർ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ അറിയിക്കുകയും ചെയ്തു. അൻസാർ സൈകയെ ശ്രീനഗറിലെ അമർ സിംഗ് കോളേജിന് അടുത്ത് എത്തിച്ചു. തുടർന്ന് ഇംതിയാസിനെ പുൽവാമയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇംതിയാസിനെ കണ്ടതിനു ശേഷം സൈക തന്നെ പുൽവാമയിലെത്തിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഇംതിയാസിന്റെ ഐടെൻ കാറിലായിരുന്നു ഇവർ പുൽവാമയിലേക്ക് യാത്ര ചെയ്തത്. കാറിന്റെ വിവരങ്ങൾ ഇതിനോടകം ഭീകരരെ അറിയിച്ചിരുന്നു .തുടർന്ന് കാർ തടഞ്ഞ് ഭീകരർ പൊലീസുകാരനെ കൊലപ്പെടുത്തുകയായിരുന്നു. അൻസാറും ഇംതിയാസും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ പൊലീസുകാർ ഉടൻ തന്നെ ജോലി ഉപേക്ഷിക്കണം എന്ന ആഹ്വാനം ഉണ്ടായിരുന്നു. ഇത് കണക്കിലെടുക്കാത്തതിനെ തുടർന്നാണ് ഇംതിയാസിനെ ഭീകരർ വധിച്ചത്.