പത്തനംതിട്ട : സന്നിധാനത്തെ നാമജപത്തിന്റെ മറവിൽ ശബരിമലയിലെ നിരോധനാജ്ഞ നീട്ടാൻ നീക്കം.ഇതിനായി ഭക്തർ നടത്തിയ നാമജപത്തെ പ്രതിഷേധമായി അവതരിപ്പിക്കാനാണ് ശ്രമം.
ശബരിമല സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ തിങ്കളാഴ്ചയോടുകൂടി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.നിരോധനാജ്ഞ നീങ്ങുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ ശബരിമലയിൽ ഒരിടത്തും ഭക്തർക്ക് യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. എന്നാൽ സന്നിധാനത്തടക്കം പോലീസിനുള്ള ആധിപത്യവും നിയന്ത്രണവും നിലനിർത്തണം എന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ കുറച്ച് ദിവസത്തേക്ക് കൂടി നീട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമലയിൽ പ്രതിഷേധങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിൽ സന്നിധാനത്ത് അയ്യപ്പന്മാർ നടത്തിയ നാമജപത്തെ പ്രതിഷേധമായി അവതരിപ്പിച്ച് നിരോധനാജ്ഞ നിലനിർത്താനാണ് നീക്കം. ഇതിനായി നാമം ജപിച്ചതിന് അറസ്റ്റിലായ ഭക്തരുടെ രാഷ്ട്രീയ പശ്ചാത്തലം ചികഞ്ഞു സംഘർഷ സാധ്യതയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം.
നിരോധനാജ്ഞ പിൻവലിച്ചാൽ ഭക്തർ കൂടുതലായെത്തുകയും നിലവിലുള്ള അസൗകര്യങ്ങൾ കൂടുതൽ വഷളാകുമെന്ന ഭയവും സർക്കാരിനുണ്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കാമെന്ന റാന്നി തഹസിൽദാറിന്റെ റിപ്പോർട്ട് മറികടന്നാണ് കഴിഞ്ഞതവണ നിരോധനാജ്ഞ നീട്ടി നൽകിയത്.