ന്യൂഡൽഹി : കർതാർപൂർ ഗുരുനാനാക്ക് തീർഥാടക ഇടനാഴിയുടെ നിർമാണോദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള പാകിസ്ഥാന്റെ ക്ഷണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നിരസിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിലും മുൻകൂർ നിശ്ചയിച്ച വിവിധ പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ടെന്ന കാരണം കാട്ടി വിനയപൂർവമാണു സുഷമ, പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ക്ഷണം നിരസിച്ചത്.കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദുവും ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി തേടിയിട്ടുണ്ട്.
അതേ സമയം 28നു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിയെയും ഹർസിമ്രത് കൗർ ബാദലിനെയും കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം ഉണ്ടാകുന്നതിനാൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ ശ്രമങ്ങൾ പ്രഹസനങ്ങളാണെന്ന് ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.എങ്കിലും സൗഹൃദാന്തരീക്ഷം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിമാരെ അയക്കാനുള്ള നീക്കം