വെടിയൊച്ചകൾ നിലയ്ക്കാത്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിലാണ് ഇന്ന് ഇന്ത്യ.കടൽ കടന്നെത്തിയ 10 പാക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി ഭീകരാക്രമണം നടത്തിയ ദിനം ചരിത്രത്തിൽ 26/11 എന്ന് രേഖപ്പെടുത്തി.
രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം.എ കെ 47 തോക്കുകളും,ഗ്രനേഡുകളും,വൻ ആർ ഡി എക്സ് ശേഖരവുമായി മുംബൈയുടെ തെരുവുകൾ അവർ പിടിച്ചെടുത്തപ്പോൾ ജീവൻ നഷ്ടമായത് 166 പേർക്ക്,പരിക്കേറ്റത് 500 ലേറെ പേർക്കും.മൂന്നു ദിവസങ്ങളാണ് മുംബൈ നഗരം ഭീകരർ കീഴ്പ്പെടുത്തിയത്.
9/11 എന്ന പേരിൽ അറിയപ്പെടുന്ന, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത സംഭവത്തിന് സമാനമായ ആക്രമണം.ലക്ഷക്കണക്കിന് യാത്രികർ ദിവസം തോറും എത്തുന്ന സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.
ഡൽഹിയിൽ നിന്നും എൻ എസ് ജി സംഘം മുംബൈയിലേയ്ക്ക് പറന്നു.ഭീകര വിരുദ്ധസ്ക്വാഡ്,പൊലീസ്,സൈനികർ എന്നിവരുടെ 58 മണിക്കൂർ നേരത്തെ സംയുക്ത പോരാട്ടത്തിൽ 9 ഭീകരരെ വധിച്ചു.പാകിസ്ഥാന്റെ മനുഷ്യത്വമില്ലായ്മ രാജ്യത്തിനു മുന്നിൽ തുറന്നു കാട്ടാൻ അജ്മൽ കസബ് എന്ന കൊടും ഭീകരൻ ഇന്ത്യയുടെ പിടിയിലായി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ ത്വയ്ബ തലവനുമായ ഹാഫീസ് സയീദിനെ പിന്നീട് 2001 ല്‍ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്ഥാന് നിരോധിക്കുകയും ചെയ്തു.
ഭൂപടങ്ങൾ മനസ്സിലാക്കി നീങ്ങാനും,സമുദ്രത്തിന്റെ ആഴമളക്കാനും,ജി.പി.എസ്. ഉപയോഗിക്കാനും കപ്പലിനെ നിയന്ത്രിക്കാനും വലയുപയോഗിച്ച് മീൻപിടിക്കാനും പരിശീലനം നൽകിയ ശേഷമായിരുന്നു പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേയ്ക്ക് അയച്ചതെന്ന് അജ്മൽ കസബ് ചോദ്യം ചെയ്യലിനിടയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ, ഉയർന്ന പോലീസുദ്യോഗസ്ഥരായ വിജയ് സലാസ്കർ, അശോക് കാംതെ എന്നിവർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. താജ് ഹോട്ടലിൽ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു.2012 നവംബറിൽ പുണെ യേർവാഡ ജയിലിൽ കസബിനെ തൂക്കിലേറ്റി.
ഭീകരരെ തുരത്തി മുംബൈയെ തദ്ദേശവാസികൾക്കായി മടക്കി നൽകിയ കമാൻഡോസിനെ റോസാപ്പൂവുകൾ നൽകി വരവേൽക്കുമ്പോഴും രാജ്യം തേങ്ങുന്നുണ്ടായിരുന്നു.പോരാട്ടത്തിനിടയിൽ നഷ്ടമായ സേനാനികളെ ഓർത്ത്.
പിറന്ന മണ്ണിന്റെ വിജയത്തിനായി ജീവൻ സമർപ്പിച്ച ആ ധീരസേനാനികളുടെ ഓർമ്മകൾക്ക് മുന്നിൽ രാജ്യത്തിന്റെ ആദരം.