തിരുവനന്തപുരം: പി.കെ ശശി എംഎല്‍എക്കെതിരെ സി.പി.എം സ്വീകരിച്ച നടപടി കൂടിപ്പോയെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍ രംഗത്തെത്തി. പണ്ട് എം.എം മണിയെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സിപിഎം അദ്ദേഹത്തെ വൈദ്യുതി മന്ത്രിയാക്കുകയാണ് ചെയ്തത്. പി.കെ ശശിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ദൈവങ്ങളും വിശ്വാസങ്ങളും ഇല്ലെന്ന് പ്രസ്താവിക്കുന്ന സിപിഎം, സ്ത്രീകള്‍ക്ക് എന്ത് സ്ഥാനമാണ് നല്‍കിയിരിക്കുന്നതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കളിയാക്കി. വനിതാ നേതാക്കള്‍ക്ക് ഡിവൈഎഫ്ഐ പോലുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് പാര്‍ട്ടി അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണുണ്ടായത്. ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഈ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന് മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംഎല്‍എയുമാണ് കമ്മീഷനിലെ അംഗങ്ങള്‍.
ഡിവൈഎഫ്ഐ അംഗം കൂടിയായ വനിത നേതാവാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് മന്ത്രി എ.കെ.ബാലന്, പി.കെ.ശ്രീമതി എന്നിവരുള്‍പ്പെടെ കമ്മീഷനെ പാര്‍ട്ടി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. പരാതിയിന്മേല് ശശിയുടെ വിശദീകരണവും പാര്‍ട്ടി തേടിയിരുന്നു. ശശി നല്കിയ വിശദീകരണം ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും നടപടി.