കൊച്ചി : ശരണമന്ത്രം ജപിച്ച് ക്ഷേത്രാചാരം പാലിക്കുക എന്നത് ഭക്തരുടെ അവകാശമെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു :’പോലിസ് പാസ് വാങ്ങി പോകുന്ന തീര്‍ത്ഥാടകരെ എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്നും ഹർജിക്കാർ കോടതിയിൽ ചോദിച്ചു.’ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ജഡ്ജിയെയും കേന്ദ്രമന്ത്രിമാരെയും വരെ തടയുകയാണ് .നിരോധനാജ്ഞ ഭരണഘടനാവിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിയില്‍ നാളെയും വാദം തുടരും.
ശബരിമലയിലെ പോലിസ് അതിക്രമം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വാദം കേട്ടത്. ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെ തടയില്ലെന്ന് പോലിസ് പറഞ്ഞുവെങ്കിലും ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിയേയും, ജുഡീഷ്യല്‍ ഓഫിസറെയും തടയുന്ന അവസ്ഥയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. പേരെടുത്ത് പറയാതെയാണ് ജ്ഡജിയെ തടഞ്ഞ വിവരം ഉന്നയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ശബരിമല ദര്‍ശനത്തിന് എത്തിയ ഹൈക്കോടതി ജഡ്ജിയുടെ വാഹനം പൊലീസുകാര്‍ തടഞ്ഞതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. യതീഷ് ചന്ദ്ര അടക്കം ഉദ്യോഗസ്ഥര്‍ പിന്നീട് മാപ്പുപറഞ്ഞതായും സൂചനയുണ്ട്. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എങ്കിലും ജഡ്ജി പരാതിയായി ഉന്നയിച്ചിട്ടില്ല. അതിനിടെയാണ് ഹര്‍ജിക്കാര്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ശബരിമലയിലെ നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ശരണമന്ത്രം ജപിച്ച് ക്ഷേത്രാചാരം പാലിക്കുക എന്നത് ഭക്തരുടെ അവകാശമാണ്. അത് നിരോധനാജ്ഞയുടെ ലംഘനമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പോലിസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങിയാണ് തീര്‍ത്ഥാടകര്‍ പോകുന്നത്. എന്നിട്ടും അറസ്റ്റ് ചെയ്യുകയാണ്.
തീര്‍ത്ഥാടനത്തിനെത്തുന്ന ഹിന്ദു നേതാക്കളെ രാഷ്ട്രീയ അജണ്ടയുടെ പേരില്‍ പോലിസ് കേസുകളില്‍ പെടുത്തി ജയിലിലടക്കുന്നു. ക്രിമിനല്‍ കേസുള്ള ചിലര്‍ സന്നിധാനത്ത് എത്തിയെന്നാണ് പോലിസ് വാദിക്കുന്നത്. അത് ശരിയെന്ന് വന്നാല്‍ പോലും കുറ്റം ചെയ്തവര്‍ക്ക് ആരാധന നിഷേധിക്കുന്ന ഏതെങ്കിലും നിയമമുണ്ടോ എന്നും ഹര്‍ജിക്കാര്‍ ചോദിച്ചു.
രണ്ടായിരത്തിലധികം തീര്‍ത്ഥാടകരെ വാവരുനടയില്‍ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് പറയുമ്പോഴും അവിടെ ഇരുന്ന് ശരണംവിളിച്ച് 69 പേരെ അറസ്റ്റുചെയ്ത സാഹചര്യമെന്തെന്നും ഹര്‍ജിക്കാര്‍ ചോദിച്ചു. ശബരിമലയില്‍ അധികമായ പോലീസിനെ വിന്യസിക്കുന്നത് ഭക്തി അന്തരീക്ഷം നഷ്ടമാക്കും. ദേവസ്വം ബോര്‍ഡ് അവശ്യപ്പെടാതെ സര്‍ക്കാര്‍ ശബരിമലയില്‍ ഇടപെടരുത് എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകരായ കെ.രാംകുമാര്‍,ഗോവിന്ദ് ഭരതന്, എം.പി അശോക് കുമാര്‍, സുഭാഷ് ചന്ദ്, പി. വിജയകുമാര്‍, ,ജി.ശ്രീകുമാര്‍, ജോണ്സന് മനയാനി എന്നിവരാണ് ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായത്