പത്തനംതിട്ട: ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും നിലനിൽക്കുന്ന നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ നീട്ടിയത്.
ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറിയിരുന്നു. നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയായിരുന്നു പത്തനംതിട്ട എസ്പി, കളക്ടർ പിബി നൂഹിന് റിപ്പോർട്ട് നൽകിയത്.
സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏഴ് ദിവസത്തേക്കായിരുന്നു അന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏഴ് ദിവസം തീരാനിരിക്കെ പോലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയായിരുന്നു.
നിരോധനാജ്ഞ നിലവിലുള്ളതിനാൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ശരണം വിളിച്ചുവെന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിരുന്നു.