എറണാകുളം : ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ വിശ്വാസികളെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടും പിടുത്തം തുടരുന്ന ഭരണകൂടം കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ പുലർത്തിയ സമീപനം ചർച്ചയാകുന്നു. സുപ്രീം കോടതിയുടെ അനുകൂല ഉത്തരവുമായെത്തിയ ഓർത്തഡോക്സ് വിഭാഗത്തോട് ബലം പ്രയോഗിച്ച് വിധി നടപ്പാക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്.
സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം അവിടെ ഉണ്ട് . വിശ്വാസത്തിന്റെ പ്രശ്നമാണ് . കാലങ്ങളായി തുടരുന്ന ആചാരമാണ് . ഒറ്റദിവസം കൊണ്ട് അതിൽ മാറ്റം വരുത്തി വിധി നടപ്പിലാക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടെന്നാണ് കുർബാന അർപ്പിക്കാൻ എത്തിയ തോമസ് പോൾ റമ്പാനോട് ഡി.വൈ.എസ്.പി കെ.ബിജുമോൻ വ്യക്തമാക്കിയത്.
യാക്കോബായ പക്ഷത്തിന് ഭൂരിപക്ഷമുള്ള കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് പക്ഷത്തിനാണ് . എന്നാൽ ഓർത്തഡോക്സ് പക്ഷത്തെ പള്ളിയിൽ പ്രവേശിപ്പിക്കാൻ യാക്കോബായ വിഭാഗം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പള്ളിയിൽ കുർബാനയർപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വൈദികൻ പോൾ റമ്പാൻ കോടതിയെ സമീപിച്ചത്.
https://youtu.be/Z7tznpnIUB4
പള്ളിയിൽ യാക്കോബായ വിഭാഗം കുർബാന അർപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ ബലം പ്രയോഗിച്ചു മാറ്റാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പോൾ റമ്പാനോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ആവശ്യമുള്ള പൊലീസ് സന്നാഹം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. ഇതോടെ അദ്ദേഹം തിരിച്ചു പോകുകയായിരുന്നു.
ശബരിമലയിൽ സുപ്രീം കോടതി വിധി വന്നയുടൻ തന്നെ വിധി നടപ്പാക്കാൻ വ്യഗ്രത കാട്ടിയ ഭരണകൂടം ഇത്തരം വിഷയങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്നതെന്താണെന്ന് നേരത്തെയും ചോദ്യം ഉയർന്നിരുന്നു. പിറവം പള്ളിയുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയും ആരോപണം ഉയർന്നിരുന്നു. പിറവം പള്ളിയിലും കോതമംഗലം ചെറിയ പള്ളിയിലും വിശ്വാസികളുടെ വികാരം മാനിക്കുന്ന ഭരണകൂടം ശബരിമലയിലെ നൂറ്റാണ്ടുകളായി തുടർന്നു വന്ന ആചാരത്തെ ഒറ്റ ദിവസം കൊണ്ട് ലംഘിക്കാൻ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടുന്നത് ശരിയാണോ എന്നും ചോദ്യമുയരുന്നുണ്ട്.