ജയ്പൂർ: കാര്‍ഷികമേഖലയ്ക്കും സ്ത്രീസുരക്ഷയ്ക്കും ഊന്നല്‍ നല്കി രാജസ്ഥാനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. അഞ്ചുവര്‍ഷത്തിനുള്ളില്‍ അന്‍പത് ലക്ഷം തൊഴില്‍ അവസരങ്ങളും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കിയ പത്രികയില്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ പത്തുദിവസത്തിനകം കാര്‍ഷിക കടങ്ങളെല്ലാം എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇത്രയും നാള് എവിടെ പോയിരുന്നുവെന്നും അരുണ്‍ ജെയ്റ്റ്ലി പരിഹസിച്ചു.
ഗൗരവ് സങ്കല്പ് എന്ന പേരിലാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങിയത്. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളും അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യങ്ങളുമാണ് പത്രികയില്‍. 2013ല്‍ മുന്നോട്ടുവെച്ച 665 വാഗ്ദാനങ്ങളില്‍ 630 കാര്യങ്ങള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെയ്തുതീര്ക്കാനായെന്ന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് പിന്നോട്ടുനയിച്ച സംസ്ഥാനത്തെ അഞ്ചുവര്‍ഷം കൊണ്ട് പുരോഗതിയലെത്തിക്കാന് ബിജെപിക്ക് സാധിച്ചു. ജനവികാരം അറിഞ്ഞ് തയ്യാറാക്കിയ ബജറ്റുകള്‍ സാധാരണക്കാരുടെ ഉന്നമനത്തിന് വഴിയൊരുക്കി. തുടര്‍ഭരണത്തിലൂടെ സമ്പൂര്ണവികസനമന്നെ സ്വപ്നം യാഥാര്‍ഥ്യമാക്കാമെന്നും വസുന്ധരരാജെ വ്യക്തമാക്കി.
കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്കിയ പത്രികയില്‍ സ്ത്രീസുരക്ഷയും നിര്‍ണായക സ്ഥാനം പിടിച്ചു. സുരക്ഷയ്ക്കായി മൊബൈല്‍ ആപ്പ് അടക്കമുള്ള സേവനങ്ങള്‍ കാര്യക്ഷമായി തുടരും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും തുടങ്ങിവെച്ച പദ്ധതികള്‍ കാര്യക്ഷമമാക്കും. ഇതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് ലാപ് ടോപ്പ് വിതരണം, സൗജന്യ ആരോഗ്യസുരക്ഷ, അന്‍പതിനായിരം രൂപ സ്കോളര്‍ഷിപ്പ് എന്നിവയും വാഗ്ദാനമുണ്ട്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇരുപത്തിയൊന്ന് വയസിന് മുകളിലുള്ള തൊഴില്‍ രഹിതര്‍ക്ക് അയ്യായിരം രൂപവീതം മാസം തൊഴില്‍ വേതനം നല്‍കും. എല്ലാ ജില്ലകളിലും യോഗ പഠന കേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കും. വികസനത്തില്‍ സംസ്ഥാനത്തെ പിന്നോട്ടടിപ്പിച്ച കോണ്‍ഗ്രസ് അധികാരത്തിനുവേണ്ടി ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിമര്‍ശിച്ചു.
അധികാരം കിട്ടിയാല്‍ പത്തുദിവസത്തിനകം കാര്‍ഷികകടം എഴുതി തള്ളുമെന്ന് വിളിച്ചുപറയുന്ന രാഹുല്‍ നേരത്തെ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചോയെന്ന് പരിശോധിക്കണമെന്നും ജെയ്റ്റ്ലി പരിഹസിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു