കൊച്ചി: ഇരുമുടിക്കെട്ടുമായുള്ള ശബരിമല യാത്രക്കിടെ ശശികല ടീച്ചറെയും കുടുംബത്തെയും അധിക്ഷേപിച്ച സംഭവത്തിൽ എസ്പി യതീഷ് ചന്ദ്രക്കെതിരെ മാനനഷ്ടക്കേസ്. ശശികല ടീച്ചറുടെ മകൻ വിജീഷാണ് യതീഷ് ചന്ദ്രക്കെതിരെ നോട്ടീസയച്ചിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സന്നിധാനത്തേക്കുള്ള യാത്രക്കിടെ നിലക്കലിൽ കെഎസ്ആർടിസി ബസിൽ വച്ചാണ് യതീഷ് ചന്ദ്ര ശശികല ടീച്ചറോടും മകനോടും ആക്രോശിച്ച് സംസാരിച്ചത്. അവർ സ്ത്രീയാണെന്ന് മൂത്തമകൻ വിജീഷ് പറഞ്ഞതോടെ, വിജീഷിനെ വണ്ടിയിൽ നിന്ന് താഴെയിറക്കാൻ യതീഷ് ചന്ദ്ര നിർദേശിക്കുകയായിരുന്നു. തങ്ങൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണെന്ന് മറ്റൊരു മകൻ മഹേഷ് പറഞ്ഞതോടെ ഇരുവരെയും ബസിൽ നിന്ന് ഇറക്കണമെന്നും, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിന്നതിനാൽ അറസ്റ്റ് ചെയ്യണമെന്നും യതീഷ് ചന്ദ്ര ഉത്തരവിട്ടു. യതീഷ് ചന്ദ്രയുടെ നിർദേശത്തെ തുടർന്ന് ഇരുവരെയും ബസിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
ഇവരെ നിയമപ്രകാരമല്ലാതെ കസ്റ്റഡിയിൽ വച്ചതിനെ തുടർന്ന് വളരെ വൈകി മാത്രമാണ് കുടംബത്തിന് സന്നിധാനത്തേക്ക് യാത്ര തുടരാനായത്. ചെറിയ മൂന്ന് കുട്ടികൾ ഉണ്ടെന്ന പരിഗണന പോലും ഇല്ലാതെയായിരുന്നു യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും നോട്ടീസിൽ ആരോപിക്കുന്നു. പൊതുജനങ്ങളുടെ മുന്നിൽ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലായിരുന്നു യതീഷ് ചന്ദ്രയുടെ സംസാരം. മാത്രമല്ല മുൻവിധികളോട് കൂടിയായിരുന്നു തങ്ങളോടുള്ള പെരുമാറ്റമെന്നും നോട്ടീസിൽ പറയുന്നു.