കൊച്ചി : യുവതീ പ്രവേശനത്തിനു പരിമിതിയറിയിച്ച് ദേവസ്വം ബോർഡ്.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോർഡ് യുവതീ പ്രവേശനത്തിനു സാവകാശം വേണമെന്നറിയിച്ചത്.
യുവതികൾക്കാവശ്യമായ സൗകര്യങ്ങൾ ഇതുവരെ ശബരിമലയിൽ ഒരുക്കിയിട്ടില്ല.അതിനു സമയം വേണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുവരെ സാവകാശം വേണം.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനിന് അനുമതി ലഭിക്കേണ്ടതുണ്ട്.
വനഭൂമി വിട്ടുകിട്ടാനായി നിയന്ത്രണങ്ങളുണ്ടെന്നും ദേവസ്വംബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദേവസ്വംബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. അതുവരെ യുവതികൾക്ക് സൗകര്യം നൽകുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്നും ബോർഡ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പരിമിതിയുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജിയും നല്‍കിയിട്ടുണ്ടെന്നും ദേവസ്വംബോര്‍ഡ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം യുവതി പ്രവേശനത്തിന് ഇപ്പോള്‍ മതിയായ സംവിധാനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ദേവസ്വംബെഞ്ച് നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു .യുവതിപ്രവേശനത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. മൂന്നംഗ സമിതിയെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി തള്ളി .
യുവതിപ്രവേശനത്തെ എതിര്‍ത്ത് കക്ഷിചേരാന്‍ രണ്ട് പേര് ഹര്‍ജി നല്കി. കക്ഷി ചേരുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി അനമുതി നല്‍കുകയും ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ജയലക്ഷ്മി, കോഴിക്കോട് കണ്ണങ്കടവ് ക്ഷേത്ര അരയ സമാജവുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷി ചേര്‍ന്നത്.