ആലപ്പുഴ :ശബരിമലയ്ക്ക് നടന്നു പോവുകയായിരുന്ന വൃദ്ധനായ അയ്യപ്പ ഭക്തന് സിപിഎം മർദ്ദനം. കായംകുളത്തിനു സമീപം കറ്റാനം എന്ന സ്ഥലത്തു വച്ച് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് മർദ്ദിച്ചത്. വടി കുത്തി നടന്നു പോവുകയായിരുന്ന അയ്യപ്പ ഭക്തന്റെ വടി പിടിച്ചു വാങ്ങിയായിരുന്നു മർദ്ദനം. ഇത് ആർ.എസ്.എസിന്റെ വടിയാണോ എന്നും മർദ്ദിക്കുന്നയാൾ ചോദിക്കുന്നുണ്ട്.
നീയെന്തിനാ ശബരി മലയ്ക്ക് നടന്നു പോകുന്നത് ബസ്സിൽ പോയിക്കൂടേ എന്നും അക്രമിച്ചയാൾ ചോദിക്കുന്നുണ്ട്. നടന്നു പോയ അയ്യപ്പ ഭക്തൻ ഭിക്ഷയെടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. കറ്റാനത്തെ സി.ഐ.ടി.യു നേതാവും സഹകരണബാങ്ക് ജീവനക്കാരനുമായ കെ .രാജുവാണ് അയ്യപ്പ ഭക്തനെ മർദ്ദിച്ചത്.
https://youtu.be/Fw-7Tlrokwo
അക്രമം കണ്ട് നാട്ടുകാരാണ് അയ്യപ്പ ഭക്തനെ രക്ഷിച്ചത്. ഇദ്ദേഹത്തെ അക്രമിക്കുന്നതും നാട്ടുകാർ ഇടപെടുന്നതുമായ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയ്യപ്പ ഭക്തന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ ആവശ്യമെന്തെന്ന് പ്രദേശ വാസി ചോദിക്കുന്നതും വീഡിയോയിലുണ്ട്. വൃദ്ധനായ ഇദ്ദേഹത്തെ അക്രമിക്കാൻ നിനക്കൊക്കെ നാണമുണ്ടോ എന്ന് ഒരു സ്തീ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്.
നാട്ടുകാർ ഇടപെട്ട് അയ്യപ്പ ഭക്തനെ രക്ഷിക്കുകയായിരുന്നു. ഇദ്ദേഹം പരാതികളൊന്നുമില്ലാതെ ശബരിമലയിലേക്ക് നടന്നു പോയെന്നും പ്രദേശ വാസികൾ പറയുന്നു.
അക്രമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.