തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ സിപിഎം നേതാവും എംഎൽഎയുമായ ടി വി രാജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എംഎൽഎ ഹോസ്റ്റലിൽ താമസിക്കുന്ന രാജേഷിനെ അറസ്റ്റ് ചെയ്യാൻ മ്യൂസിയം പോലീസ് തയ്യാറാകുന്നില്ല. അറസ്റ്റ് വാറണ്ട് നിലവിലുള്ളപ്പോഴാണ് ടി വി രാജേഷ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്ട്രേട്ട് ജി.എസ് മിഥുൻ ഗോപി , മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. എംഎൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കളായ ടി.വി.രാജേഷ് എംഎൽഎ, പി ബിജു, കെ.എസ് സുനിൽകുമാർ, എസ്പി ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
പ്രതികൾ അന്യായമായി സംഘം ചേർന്ന് മ്യൂസിയം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. സംഭവ ദിവസം തന്നെ മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/2012 ആയി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149, 1984 ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.
2014 ഫെബ്രുവരി 3ന് കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. മ്യൂസിയം എസ് ഐ, എംഎൽഎയെ ഭയന്ന് വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാൽ കോടതി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30, 2017 ജനുവരി 19, 2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ ‘പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല’ ,’ ഒളിച്ചു മാറി നടക്കുന്നു ‘ ‘വാസസ്ഥലം പൂട്ടിക്കിടക്കുന്നു’ പരിസരവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നയില്ല’ എന്നീ കളവായ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.
നിയമസഭാ സാമാജികരുടെ വാസസ്ഥലത്തെ നെയ്യാർ ബ്ലോക്ക് 7 ഡിയിൽ താമസിക്കുന്ന ടിവി രാജേഷിനെ അറസ്റ്റ് ചെയ്യാനാണ് മ്യൂസിയം സിഐയും പോലീസും ഭയക്കുന്നത്. മ്യൂസിയം പോലീസിന്റെ നിഷ്ക്രിയത്വവും അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമസഭയിൽ എത്തുന്നത്. അറസ്റ്റിന് അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യൂസിയം സിഐ നൽകിയിട്ടുമില്ല. നിയമസഭ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിന് മാത്രമേ സ്പീക്കറുടെ അനുമതി പോലീസിന് ആവശ്യമുള്ളു.
മുൻപ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സ്പീക്കർക്ക് നോട്ടീസ് നൽകി. തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷിച്ച് ജാമ്യം നേടുകയായിരുന്നു.