ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. മിഷേലിന്റെ ഡയറി അടക്കം നിരവധി രേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം ചോദ്യം ചെയ്യലിനിടെ മിഷേലിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെ ഡോക്ടറെ വിളിപ്പിച്ചു. ചികിത്സക്ക് ശേഷവും മിഷേലിനോട് സിബിഐ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇടപാടിലെ ചില രേഖകള്‍ സംബന്ധിച്ചും വിശദ പരിശോധനകള്‍ നടന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് , മാതൃ കമ്പനി ഫിന് മെക്കാനിക്ക എന്നിവയ്ക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷേല്‍ പണം വെട്ടിച്ചുവെന്നാണ് കേസ്. ദുബായില്‍ താമസിച്ചു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
വിവിഐപി ആവശ്യങ്ങള്‍ക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്പ്ടറുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഉടമസ്ഥരായ ഫിന് മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കായി 423 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.