കണ്ണൂർ : കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവടക്കം ഏഴുപേർ കൂടി അറസ്റ്റിലായി. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം.മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
19 പ്രതികളാണ് കേസിലുഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം. സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തളിപ്പറമ്പ്, വളപട്ടണം പോലീസാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
ലൈംഗിക പീഡനത്തിന്റെ വീദിയോ ദൃശ്യങ്ങൾ എടുത്ത പ്രതികൾ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാത്സംഗം നടത്തി . പെൺകുട്ടിയുടെ സഹോദരനെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തു. സഹോദരൻ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.